കൊൽക്കത്ത : പാർട്ടി പിന്തുണയ്ക്കാത്തതിനെ തുടർന്ന് കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറുന്നതായി ബിജെപി സ്ഥാനാർഥി മുംതാസ് അലി. കടുത്ത അവഗണനയാണ് താൻ നേരിടുന്നതെന്നും മത്സരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും മുംതാസ് അലി പറഞ്ഞു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ 134 ആം വാർഡിൽ നിന്ന് മത്സരിക്കാനായി മുംതാസ് അലി നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പത്രിക സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം മുംതാസ് അത് പിൻവലിച്ചു. പാർട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്നാണ് മുംതാസ് ആരോപിക്കുന്നത്.
നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസം മറ്റ് സ്ഥാനാർഥികളുടെ കൂടെ പാർട്ടി പ്രവർത്തകരും നേതാക്കളും എത്തിയപ്പോൾ തന്റെ കൂടെ ഇലക്ഷൻ ഏജന്റ് അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനാദിവസവും താൻ ഒറ്റയ്ക്കായിരുന്നു. ഇലക്ഷൻ ഏജന്റ് പോലും അന്നുണ്ടായിരുന്നില്ല. മറ്റ് സ്ഥാനാർഥികൾക്കൊപ്പം പാർട്ടി പ്രവർത്തകർ എത്തിയത് കണ്ട് താൻ ഞെട്ടിപ്പോയി. വിഷമം കൊണ്ട് സങ്കടം വന്നു, കരഞ്ഞു. എങ്ങനെയാണ് നാമനിർദേശ പത്രിക പിൻവലിക്കേണ്ടതെന്ന് ഞാൻ അവിടുള്ളവരോട് ചോദിച്ചു. ഉച്ചവരെ കാത്തിരുന്ന് നാമനിർദേശ പത്രിക പിൻവലിച്ചതിനു ശേഷമാണ് താൻ തിരിച്ചുപോയത് മുംതാസ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ കാര്യം നേതാക്കൾ ആരും അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷമാണ് അവർ അതിനെക്കുറിച്ച് അറിയുന്നത്. പാർട്ടിക്ക് വേണ്ടി രാവും പകലും പ്രവർത്തിച്ചയാളാണ് താൻ. താൻ സജീവമായി പ്രവർത്തിച്ച വാർഡ് 133 ലാണ് താൻ മത്സരിക്കാൻ അവസരം ചോദിച്ചതെങ്കിലും 134ലാണ് തനിക്ക് സീറ്റ് തന്നതെന്നും മുംതാസ് പറഞ്ഞു. എനിക്ക് പത്ത് വോട്ട് പോലും കിട്ടില്ലെന്ന് ഉറപ്പില്ലാത്ത വാർഡിലാണ് ബിജെപി നേതൃത്വം എന്നെ മത്സരിപ്പിക്കാൻ ശ്രമിച്ചത്. ഞാൻ തീർത്തും നിസ്സഹായയാണ്. എന്നെ സഹായിക്കാൻ ഒരാൾ പോലും ഉണ്ടായില്ല. എത്രകാലം ഇതുപോലെ പാർട്ടിയിൽ തുടരാൻ സാധിക്കുമെന്ന് എനിക്കറിയില്ല. തന്നെ സഹായിക്കുന്ന, പരിഗണിക്കാൻ തയ്യാറായ ഒരു പാർട്ടിയിലേക്ക് താൻ പോകുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.