കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ തൃണമൂൽ ശക്തികേന്ദ്രങ്ങളിൽ ക്രമക്കേടെന്ന പരാതിയുമായി ബിജെപി. ഡയമണ്ട് ഹാർബറിലെ ഫാൽതയിൽ വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബട്ടണ് നേരെ ടേപ്പ് ഒട്ടിച്ചതായി പരാതി. ആരോപണങ്ങൾ പരിശോധിക്കുകയാണെന്നും സത്യമെന്ന് തെളിഞ്ഞാൽ ഈ ബൂത്തുകളിൽ റീ പോളിംഗ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അതേസമയം കേന്ദ്ര സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. അതിർത്തി കാക്കേണ്ട സേന ഒരു പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നാണ് മമതയുടെ ആരോപണം.
അഭിഷേക് ബാനർജി പ്രതിനിധീകരിക്കുന്ന ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിലെ ഫാൽതയിലാണ് ആരോപണം ഉയർന്നത്. ഫാൽത്തയിലെ 144, 170, 189 എന്നീ ബൂത്തുകളിൽ കൃത്രിമം നടന്നതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാർത്ഥികളുടെ പേരിന് നേരെയുള്ള ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ച നിലയിലുള്ള വീഡിയോ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വോട്ടർമാരെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് തടയുന്ന ഈ രീതി “ഡയമണ്ട് ഹാർബർ മോഡൽ” ആണെന്ന് അദ്ദേഹം വിമർശിച്ചു.





























