പത്തനംതിട്ട : വീട് നിര്‍മ്മാണത്തിനുള്ള തടിക്ക് ഡിമാന്റ് കുറഞ്ഞതോടെ തടി വ്യാപാര മേഖലയില്‍ ജില്ലയിലെ കര്‍ഷരെ അന്യ സംസ്ഥാന ലോബികള്‍ ചൂഷണം ചെയ്യുന്നു. അടിവണ്ണം നോക്കി വില നിശ്ചയിക്കുന്നതിന് പകരം തൂക്കം നോക്കി മരത്തിന് വിലയിട്ടാണ് അന്യ സംസ്ഥാന കച്ചവടക്കാര്‍ ജില്ലയിലെ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങളാണ് വീട് നിര്‍മ്മാണത്തിനായി സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ തടിക്ക് പുറമേ കോണ്‍ക്രീറ്റ്, ഫൈബര്‍, സ്റ്റീല്‍ കട്ടിളയും കതകും ജനലും വ്യാപകമായതോടെ ആഞ്ഞിലി, തേക്ക് മരങ്ങള്‍ക്ക് ജില്ലയില്‍ ആവശ്യക്കാര്‍ കുറഞ്ഞു. ഇത് മനസിലാക്കിയാണ് ഇഞ്ച് വണ്ണത്തിന് പകരം ടണ്‍ കണക്കാക്കിയുള്ള കച്ചവടവുമായി തമിഴ്നാട്, കര്‍ണ്ണാടക ലോബി രംഗത്ത് വന്നത്.
അയല്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും തടിയാണ് കെട്ടിട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. 70 -80 ഇഞ്ച് വണ്ണത്തില്‍ കൂടുതലുള്ള തേക്കിന് സ്ക്വയര്‍ ഫീറ്റിന് അയ്യായിരം രൂപ വിലയുണ്ടായിരുന്നത് നാലായിരത്തിലേക്ക് താഴ്ന്നു. പ്ലാവ് ആഞ്ഞിലി എന്നിവയ്ക്ക് 3000 – 3500 രൂപയാണ് വിലയുണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 2000 – 2500 രൂപയായി താഴ്ന്നു. ജില്ലയില്‍ റാന്നി, കോന്നി, ചിറ്റാര്‍ അടക്കമുള്ള മലയോര പ്രദേശങ്ങളിലാണ് തടി വ്യാപാരം കൂടുതലായി നടക്കുന്നത്. തടി വെട്ടി അറുത്ത് ഉരുപ്പടിയാക്കാനുള്ള കൂലി ചിലവ് കണക്കിലെടുത്താണ് തടിക്ക് പകരം വിലകുറഞ്ഞ കോണ്‍ക്രീറ്റ് സ്റ്റീല്‍ ഉത്പന്നങ്ങളിലേക്ക് കേരളത്തിലെ കെട്ടിട നിര്‍മ്മാതാക്കള്‍ മാറിയത്. വണ്ണത്തിന് പകരം തൂക്കം നോക്കി വിലയിടുന്ന ഈ രീതി ജില്ലയിലെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്.





























