തിരുവനന്തപുരം : തിരഞ്ഞെടുപ്പുഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെപ്പറ്റി ബി.ജെ.പി. വിശദപരിശോധന നടത്തും. വിദേശയാത്രകഴിഞ്ഞ് തിങ്കളാഴ്ച സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എത്തിയാൽ പരാതികൾ പരിശോധിക്കും. പാർട്ടിക്ക് മാനക്കേടുണ്ടാക്കിയ പരാതികളെപ്പറ്റി ഇതിനകം അദ്ദേഹം പ്രാഥമികവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ചചെയ്യാൻ സംസ്ഥാനസമിതിയോ കോർകമ്മിറ്റിയോ ചേരുന്ന തീയതി നിശ്ചയിച്ചിട്ടില്ല. ചുമതലയിൽനിന്നുമാറ്റി ഏതാനും നേതാക്കൾക്കെതിരേ നടപടിയെടുത്തതിനുകാരണം ഫണ്ട് തിരിമറിയല്ല മറ്റുപ്രശ്നങ്ങളാണെന്നാണ് വിശദീകരണം. പണംകിട്ടിയവരുടെയും കിട്ടാത്തവരുടെയും കൊതിക്കെറുവും പോരുമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ചിലരുടെ അടക്കംപറച്ചിൽ.
കോടികളുടെ ഇടപാടുകൾ നടക്കുമ്പോൾ കമ്മിഷൻ സ്വാഭാവികമാണെന്ന് ന്യായീകരിക്കുന്നവരുമുണ്ട്. കൊടിയുടെയും ഫ്ളെക്സിന്റെയും പേരിലുള്ള ആരോപണങ്ങളെക്കാൾ ശക്തം എ ക്ലാസ് മണ്ഡലങ്ങളിലെ പ്രചാരണച്ചെലവിന്റെ പേരിലുള്ളതാണ്. വിജയസാധ്യത തീരെയില്ലാത്ത മണ്ഡലങ്ങളെപ്പോലും ജയസാധ്യതയുള്ള എ ക്ലാസാണെന്നുവരുത്തി വെട്ടിപ്പുനടന്നതായാണ് പരാതി. തിരുവനന്തപുരത്ത് തീരദേശം ഉൾപ്പെട്ട ചില മണ്ഡലങ്ങളിലും ഈ ആക്ഷേപമുണ്ടായി. 31 ലക്ഷം രൂപയുടെ ബാങ്ക് വായ്പ, തിരഞ്ഞെടുപ്പിനു പിന്നാലെ ഒരുനേതാവ് അടച്ചുതീർത്തു, എറണാകുളം ജില്ലയിൽ ചില സ്ഥാനാർഥികൾക്ക് ചെലവിനുള്ള പണമെത്തിയില്ല എന്നും ആരോപണമുണ്ട്. അതേസമയം, പ്രചാരണത്തിന് സ്ഥാനാർഥികളുടെ അനുയായികൾ സ്വന്തംനിലയ്ക്ക് വീഡിയോ പുറത്തിറക്കിയതിന്റെവരെ ചെലവ് ഇതുമായി യാതൊരു ബന്ധവുമില്ലാത്തവർ എഴുതിയെടുത്തിട്ടുമുണ്ട്.






























