പത്തനംതിട്ട : തിരുവല്ല നിയസഭ മണ്ഡലത്തിൽ എൻഡിഎ കാഴ്ചവെച്ചത് വലിയ മുന്നേറ്റമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. കഴിഞ്ഞ തവണ ലഭിച്ച 22,000 വോട്ടുകളിൽ (17%) നിന്ന് ഇത്തവണ 30 ശതമാനത്തിലധികം വോട്ട് വിഹിതം നേടി രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചത് വലിയൊരു വളർച്ചയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 45 ശതമാനത്തോളം ക്രൈസ്തവരുള്ള യുഡിഎഫ് സ്വഭാവമുള്ള ഒരു മണ്ഡലത്തിൽ ജനങ്ങൾ എൻഡിഎയെ ഒരു ബദൽ ഓപ്ഷനായി ചിന്തിച്ചു എന്നത് വലിയ അംഗീകാരമായി കരുതുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവല്ലയിൽ ക്രൈസ്തവ സമൂഹത്തിൽ നിന്ന് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിൽ നിന്നും തനിക്ക് വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അനൂപ് ആന്റണി പറഞ്ഞു. ‘വിന്നബിലിറ്റി’ എന്ന ഘടകം ഉള്ളപ്പോൾ ഹൈന്ദവരും ക്രൈസ്തവരും ഒരുപോലെ വോട്ട് ചെയ്യുമെന്നും സിപിഎമ്മിന് സ്ഥിരമായി വോട്ട് ചെയ്യുന്ന പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ പോലും തനിക്ക് ലഭിച്ചുവെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആരെയും വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ലെന്നും എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.





























