കൊച്ചി : ബി.ജെ.പി.യിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേയുള്ള പാർട്ടിയിലെ നീക്കം ശക്തിപ്രാപിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധനും പിന്നാലെ 24 സംസ്ഥാനനേതാക്കൾ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നൽകി. ബി.ജെ.പി.യിൽ ഇപ്പോൾ പാർട്ടിപ്രവർത്തനം നടക്കുന്നില്ല. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നടക്കുന്നത്. ഇങ്ങനെ പോയാൽ തദ്ദേശതിരഞ്ഞെടുപ്പിൽ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയത്.
എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോയാൽ 70 ശതമാനം പഞ്ചായത്തുകളിലും ബി.ജെ.പി. പ്രാതിനിധ്യത്തിനുള്ള സാഹചര്യമുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലും ഒട്ടേറെ മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കുന്നതിനും കഴിയും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ അവതരിപ്പിച്ചുകൊണ്ടാണ് പാർട്ടിയുടെ സാധ്യത കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രനേതൃത്വം ഇടപെട്ട് കെ. സുരേന്ദ്രനെ തിരുത്താൻ തയ്യാറാകണം. ശോഭാ സുരേന്ദ്രനെതിരേ നടത്തുന്ന സൈബർ ആക്രമണത്തിനുപിന്നിലും ഗൂഢാലോചനയുണ്ട്. 30 ശതമാനം പുതിയവരെ ഉൾപ്പെടുത്തി ഭാരവാഹി പട്ടികയിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചപ്പോൾതന്നെ നിലവിലുള്ള ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കരുതെന്നും കെ. സുരേന്ദ്രനോട് ആർ.എസ്.എസ്. ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സുരേന്ദ്രൻ അത് അവഗണിച്ചതായാണ് ആക്ഷേപം. അതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ബി.ജെ.പി.യുടെ പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്ന് സംഘം അറിയിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികളിൽത്തന്നെ ജനറൽ സെക്രട്ടറിമാർക്ക് ഒഴികെ ബാക്കി ആർക്കും പ്രവർത്തനമേഖല നിശ്ചയിച്ചിട്ടു നൽകിയില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുള്ളവരെ ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിച്ച് പരാതികൾ അയക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. കെ. സുരേന്ദ്രനെതിരേ കേന്ദ്രനേതൃത്വത്തിന് ആദ്യം പരാതിനൽകിയ ശോഭയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിശ്ശബ്ദത പാലിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.