ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്. കണ്ടന്റ് ക്രിയേറ്ററും ഉത്തർപ്രദേശിലെ ഫത്തേപൂർ സദറിൽ നിന്നുള്ള മുൻ എംഎൽഎയും ബിജെപി നേതാവുമായ വിക്രം സിങ്ങിന്റെ മകളുമായ യശസ്വിനി രാജെ സിങ് ആണ് സിജെപി സമരത്തിന് പിന്തുണ അറിയിച്ചത്. ഡൽഹിയിലെ ജന്തർമന്തറിൽ സിജെപി നടത്തിയ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത യശസ്വിനി പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചതിനെ ‘ക്രൂരമായ തമാശ’ എന്നാണ് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. ധർമേന്ദ്ര പ്രധാന്റെ രാജിയെ കുറ്റബോധമുള്ള ഒരാളുടേതിന് പകരം ഒരു രക്തസാക്ഷിയുടേത് പോലെയാണ് താൻ കാണുന്നതെന്നും അവർ പറഞ്ഞു.
രാജ്യവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കാതിരിക്കാനാണ് താൻ രാജിവെക്കുന്നതെന്ന് രാജിക്കത്തിൽ ധർമേന്ദ്ര പ്രധാൻ പരാമർശിച്ചതിനെയും യശസ്വിനി രൂക്ഷമായി വിമർശിച്ചു. ഈ രാജിയെ ഒരു നിർണായക വഴിത്തിരിവായി കാണുന്നത് തീർത്തും ദീർഘവീക്ഷണമില്ലാത്ത കാര്യമാണെന്ന് അവർ അൽ ജസീറയോട് പറഞ്ഞു. വീട്ടിലെ സാഹചര്യത്തെക്കുറിച്ചും പിതാവുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ച യശസ്വിനി, താൻ പിതാവിനോട് രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് വ്യക്തമാക്കി.
താൻ സാമ്പത്തികമായി സ്വതന്ത്രയാണെന്നും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും വർഷങ്ങളായി ഫത്തേപൂർ സദറിൽ പോയിട്ടില്ലെന്നും അവർ പറഞ്ഞു. ”അത്തരം ചുറ്റുപാടുകളിൽ ഒട്ടും പങ്കെടുക്കാതിരിക്കാനാണ് ഞാൻ താത്പര്യപ്പെടുന്നത്. നിരവധി വർഷങ്ങളായി ഞാൻ അവിടെ (ഫത്തേപൂർ സദർ) സന്ദർശിച്ചിട്ടില്ല. ഇതിൽ നിന്നെല്ലാം ഞാൻ വളരെ വലിയ ഒരകലം പാലിക്കുന്നു. അങ്ങനെയാണ് ഒരു കപടനാട്യക്കാരിയാണെന്ന് തോന്നാതെ എനിക്ക് ഈ കാര്യങ്ങൾ ഉറക്കെ പറയാൻ കഴിയുന്നത്”- യശസ്വിനി അൽ ജസീറയോട് പറഞ്ഞു.





























