തിരുവനന്തപുരം : പാർട്ടിസംവിധാനത്തിലും പ്രവർത്തനരീതികളിലും നിർണായക മാറ്റത്തിനൊരുങ്ങി ബി.ജെ.പി. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലായിരിക്കും എല്ലാതട്ടിലുമുള്ള ഭാരവാഹികളെ നിശ്ചയിക്കുക. യുവനിരയെ മുന്നിലെത്തിക്കുന്നതിനടക്കം ടാലന്റ് ഹണ്ട് വരും. ‘പെർഫോമർമാർ’ പാർട്ടിയെ നയിക്കട്ടെയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. മുതിർന്ന നേതാക്കൾക്ക് കൂടുതൽ ചുമതല നൽകും. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംഘടനാസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘകാല തയ്യാറെടുപ്പ്. മേഖലാതലത്തിൽ തുടങ്ങി മണ്ഡലം, പഞ്ചായത്ത്, ജില്ല എന്നിവിടങ്ങളിൽ പ്രവർത്തനമികവ് വിലയിരുത്തിയുള്ള മൂല്യനിർണയം നടപ്പാക്കും.
കാര്യമായി ശ്രദ്ധിക്കപ്പെടാതെ താഴെത്തട്ടിൽ മികച്ച പ്രവർത്തനം നടത്തുന്നവരെ കണ്ടെത്താനാണ് ടാലന്റ് ഹണ്ട്. ചാനൽച്ചർച്ചകളിൽപ്പോലും പുതിയ നേതാക്കളെയാണ് അടുത്തിടെയായി നിയോഗിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലെയും യുവനേതാക്കളുടെയും പ്രവർത്തകരുടെയും പ്രത്യേക പട്ടിക തയ്യാറാക്കി വരുകയാണ്. പ്രവർത്തനരേഖയുടെ അടിസ്ഥാനത്തിൽ ഇവരെ കൂടുതൽ ഉത്തരവാദിത്വം ഏൽപ്പിക്കും. പുതിയമുഖങ്ങൾ, യുവത്വത്തിന് മുൻഗണന, മികവിന് അംഗീകാരം, മുതിർന്നവരുടെ മാർഗനിർദേശം എന്നീ ഘടകങ്ങളെ കോർത്തിണക്കി പാർട്ടിയെ ശക്തിപ്പെടുത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ശ്രമം. അദ്ദേഹത്തിന്റെ സ്വന്തം ടീമിനെ രൂപപ്പെടുത്തുക എന്നതും ലക്ഷ്യമാണ്. ഇതിന്റെ ആദ്യപടിയായാണ് രണ്ടുദിവസംമുൻപ് ആറു മേഖലാ പ്രഭാരിമാരുടെ നിയമനവും.
മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, ജോർജ് കുര്യൻ തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് കൂടുതൽ ചുമതല നൽകും. ആദ്യമായി എം.എൽ.എ.യായ ബി.ബി. ഗോപകുമാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതുതന്നെ പുതുമുഖങ്ങൾക്ക് അംഗീകാരം നൽകുന്നതിന്റെ ഭാഗമാണെന്നാണ് വിശദീകരണം.






























