തിരുവനന്തപുരം : രണ്ടാം ദിവസവും ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം തുടര്‍ന്നു. രാപകല്‍ സമരം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി നേതൃത്വത്തില്‍ ഓഫീസിനുപുറത്ത് നടന്ന സമരങ്ങൾ കൈയാങ്കളിയിലെത്തി. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് പ്രധാന കവാടത്തിലും ഓഫീസിലും മേയറുടെ ഓഫീസിന് മുന്നിലുമെല്ലാം ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച കൗണ്‍സില്‍ ഹാളില്‍ നികുതി തട്ടിപ്പ് ചര്‍ച്ചചെയ്യുന്നതിനെ ചൊല്ലി അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ചയും പ്രതിഷേധങ്ങള്‍ നടന്നത്. എല്‍.ഡി.എഫ്- ബി.ജെ.പി അംഗങ്ങളുടെ തുടര്‍ച്ചയായ തര്‍ക്കങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഓഫീസിന് മുന്നില്‍ സമാധാന സത്യഗ്രഹവും നടത്തി.
മഹിള മോര്‍ച്ച ജില്ല പ്രസിഡന്‍റ് ജയ രാജീവിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ വി.ടി. രമ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫുകാര്‍ നടത്തിയ സമാധാന സത്യഗ്രഹം മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതകളുള്‍പ്പടെ 35 ബി.ജെ.പി അംഗങ്ങളുടെ കൗണ്‍സില്‍ ഹാളിനകത്തെ രാപകല്‍ സമരം വ്യാഴാഴ്ചയും തുടരുകയാണ്.
സസ്‌പെന്‍ഡ് ചെയ്ത ഇടത് യൂണിയന്‍ സംസ്ഥാന നേതാവിനെ സംരക്ഷിക്കാനാണ് പോലീസ് കേസെടുക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ബി.ജെ.പി കൗണ്‍സില്‍ കക്ഷി നേതാക്കള്‍ ആരോപിച്ചു. നികുതി പണം തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.