തലശ്ശേരി : നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ ബിജെപിയുടെ പ്രകടനവും റോഡ് തടഞ്ഞ് പൊതുയോഗവും. കഴിഞ്ഞ ദിവസത്തെ വിദ്വേഷ പ്രകടനത്തെ തുടർന്ന് സംഘർഷാവസ്ഥ കണക്കിലെടുത്ത് ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ച നഗരത്തിലാണ് നൂറുകണക്കിനു പേർ പങ്കെടുത്ത പരിപാടി നടന്നത്.
തലശ്ശേരി ജൂബിലി റോഡിലെ ബിജെപി തലശ്ശേരി മണ്ഡലം ഓഫീസിന് സമീപത്തു നിന്നാണ് വെള്ളിയാഴ്ച വൈകീട്ട് പ്രകടനം തുടങ്ങിയത്.
മുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു. പോലീസ് തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് പൊതുയോഗം തുടങ്ങി. ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ്, കെ. ശ്യാംമോഹൻ തുടങ്ങിയവർ സംസാരിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന പൊതുയോഗത്തിന് ശേഷം ബിജെപി ജില്ലാപ്രസിഡന്‍റ് ഹരിദാസ്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ശ്യാംമോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്‍റ് പ്രദീപ് ശ്രീരകം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ വിദ്വേഷ പ്രകടനത്തെ തുടർന്നാണ് ഇന്ന് വൈകീട്ട് മുതൽ തലശ്ശേരിയിൽ ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പ്രകടനങ്ങളും നിരോധിച്ചിരുന്നു.
യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്‍റെ വാർഷികത്തോടനുബന്ധിച്ച് ബിജെപി, യുവമോർച്ച പ്രവർത്തകർ ബുധനാഴ്ച നടത്തിയ പ്രകടനത്തിലാണ് മുസ്ലിം വിരുദ്ധ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇതിന് മറുപടിയായി ഡിവൈഎഫ്‌ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ്, എസ്.ഡി.പി.ഐ സംഘടനകൾ ബിജെപി വിരുദ്ധ പ്രകടനവും പരിപാടികളും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഇതിെന്‍റ തുടർച്ചയായി ഇന്ന് വീണ്ടും ബിജെപി പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു നിരോധനാജ്ഞ ഏർപ്പെടുത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.