ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി- യുവജന പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി സംസ്ഥാന കമ്മിറ്റികള്‍ വിലയിരുത്തി. കനത്ത പരാജയത്തിന് പിന്നാലെ മധ്യപ്രദേശിലെ ദാത്തിയ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഡല്‍ഹിക്ക് പുറമെ ബിഹാര്‍ , മധ്യപ്രദേശ് എന്നിവിടങ്ങളിലെ പ്രതിഷേധമാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. നീറ്റ് അടക്കമുള്ള പരീക്ഷ ക്രമക്കേടുകള്‍ വോട്ട് ചോര്‍ച്ചക്ക് കാരണമായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. യുജിസി ചട്ടക്കൂടുകള്‍ പരിഷ്‌ക്കരിച്ചതും കേളേജുകളില്‍ ഉണ്ടായ ജാതി അധിക്ഷേപ കേസുകളിലെ സര്‍ക്കാര്‍ നിലപാടും വെല്ലുവിളിയായെന്നാണ് ഒരു കൂട്ടം നേതാക്കളുടെ അഭിപ്രായം.
ബീഹാറിലെ ബിജെപി പൊന്നാപുരം കോട്ടയായിരുന്ന ബങ്കിപൂരിലെ തോല്‍വി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി.നിതീഷ് കുമാര്‍, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ബങ്കിപൂരിലെ തോല്‍വിയില്‍ എന്‍ഡിഎ ഘടക കക്ഷികളും അതൃപ്തി പരസ്യമാക്കി. തോല്‍വി അപ്രതീക്ഷിതമെന്നാണ് ബിഹാര്‍ മന്ത്രിയും ജെഡിയു നേതാവുമായ ശ്രാവണ്‍ കുമാറിന്‍റെ പ്രതികരണം. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത നിന്ന് നീക്കം ചെയ്ത രോഷമാണ് പ്രതിഫലിച്ചതെന്ന അഭിപ്രായവും രൂപപ്പെട്ടുട്ടുണ്ട്. വിമര്‍ശനം ശക്തമായതോടെ ഗൗരവത്തില്‍ ആത്മ പരിശോധന നടത്തുമെന്ന് ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ തോല്‍വിക്ക് പിന്നാലെ ദാതിയ ജില്ലാ ഘടകം മുതല്‍ കീഴ്ഘടകം വരെ പിരിച്ചുവിട്ടു. ഉപതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ രൂപീകരിച്ച സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് തീരുമാനം. പ്രചരണ വേളയില്‍ ഒരു ഡസനിലധികം ബിജെപി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.



























