ദിസ്പൂർ : ഭരണത്തുടർച്ച ഉറപ്പാക്കി അസമിൽ ബിജെപി മുന്നേറ്റം ഉറപ്പിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 19 സീറ്റുകളിൽ വിജയിച്ച ബിജെപി മറ്റ് 63 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം തികയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് ബിജെപിയുടെ കുതിപ്പ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 20 സീറ്റുകളിൽ മാത്രമേ ഇതുവരെ ലീഡ് ഉയർത്താൻ സാധിച്ചിട്ടുള്ളൂ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് ജനങ്ങൾ നൽകിയ ശക്തമായ പിന്തുണയാണ് ഈ ഫലത്തിലൂടെ വ്യക്തമാകുന്നത്. ഇതോടെ അസമിൽ തുടർച്ചയായ മൂന്നാം വിജയമെന്ന ചരിത്രനേട്ടത്തിലേക്ക് ബിജെപി അതിവേഗം അടുക്കുകയാണ്. പ്രാദേശിക കക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ഒരു സീറ്റിൽ വിജയം ഉറപ്പിക്കുകയും ഒമ്പത് സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഭരണകക്ഷിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് ഒമ്പതിടത്ത് മുന്നേറ്റം തുടരുമ്പോൾ, എഐയുഡിഎഫ് ഒരു സീറ്റിൽ വിജയിച്ചു.
പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം വോട്ടെണ്ണലിന്റെ തുടക്കം മുതൽക്കേ വലിയ മാർജിനിൽ പിന്നിലായ കാഴ്ചയാണ് കാണുന്നത്. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഇത്തരമൊരു വൻ മുന്നേറ്റം നടത്താൻ കഴിഞ്ഞത് ഭരണപക്ഷത്തിന്റെ മികച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അസമിലെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയെയാണ് പ്രതിപക്ഷ സഖ്യം നേരിടുന്നത്. ശിവസാഗർ ജില്ലയിലെ നസീറ മണ്ഡലത്തിൽ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രണ്ടാം റൗണ്ട് പിന്നിടുമ്പോൾ 4,967 വോട്ടുകൾക്ക് പിന്നിലാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി മയൂർ ബോർഗോഹൈൻ 11,607 വോട്ടുകൾ നേടിയപ്പോൾ സൈകിയയ്ക്ക് 6,640 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. കൂടാതെ, ശിവസാഗർ സീറ്റ് നിലനിർത്താൻ ഇറങ്ങിയ റൈജോർ ദൾ അധ്യക്ഷനും സിറ്റിംഗ് എംഎൽഎയുമായ അഖിൽ ഗൊഗോയിക്കും ആദ്യ റൗണ്ടുകളിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ബിജെപിയുടെ കുശാൽ ദോവാരി 5,171 വോട്ടുകൾ നേടിയപ്പോൾ അഖിൽ ഗൊഗോയിക്ക് വെറും 3,262 വോട്ടുകൾ മാത്രമാണ് നേടാനായത്. എൻഡിഎ സഖ്യകക്ഷിയായ എജിപിയുടെ പ്രദീപ ഹസാരികയും ഈ മണ്ഡലങ്ങളിൽ നിർണ്ണായക വോട്ടുകൾ പിടിക്കുന്നുണ്ട്. അസം ജാതീയ പരിഷത്ത് അധ്യക്ഷൻ ലുറിൻജ്യോതി ഗൊഗോയിയും തന്റെ ബിജെപി എതിരാളിയേക്കാൾ പിന്നിലാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ബിജെപിയുടെ ചിട്ടയായ പ്രചാരണവും വികസന മുദ്രാവാക്യങ്ങളും പ്രതിപക്ഷത്തിന്റെ കോട്ടകളിൽ പോലും വലിയ വിള്ളലുണ്ടാക്കി. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷത്തിന്, മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ മറികടക്കാനായില്ല. വരും മണിക്കൂറുകളിൽ അന്തിമ ഫലം പുറത്തുവരുമ്പോൾ ബിജെപി സഖ്യം അസമിൽ ചരിത്ര വിജയം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ.





























