ന്യൂഡൽഹി : വി ഡി സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പിന്നിടുമ്പോൾ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ രംഗത്ത്. സർക്കാരിൻറെ വാഗ്ദാനങ്ങൾ പരിശോധിക്കേണ്ട സമയമാണിതെന്നും ഇക്കാര്യത്തിൽ വലിയ നിരാശയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ അഞ്ച് ഗ്യാരണ്ടികൾ നൽകിയ സർക്കാർ അതിൽ ഒന്ന് മാത്രമാണ് നടപ്പാക്കിയത്. മറ്റ് ഗ്യാരണ്ടികൾ എന്തായെന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു. സി പി എമ്മിന്റെ അഴിമതികൾക്കെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചവർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
12,500 കോടി രൂപയുടെ കടബാധ്യത വരുത്തിവെച്ചതല്ലാതെ പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ സൃഷ്ടിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. വർഗീയത ഇല്ലാത്ത ഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ഇപ്പോൾ വർഗീയ രാഷ്ട്രീയമാണ് കളിക്കുന്നത്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.





























