ന്യൂഡൽഹി : അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പടെ ത്രിപുരയിലെ വിവധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻമുന്നേറ്റം. ഭൂരിഭാഗം ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചതായാണ് റിപ്പോർട്ട്. വോട്ടണ്ണൽ പുരോഗമിക്കുന്ന പല സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്.
സംസ്ഥാനത്ത് ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായ സാഹചര്യത്തിൽ കൂടിയാണ് നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്നത്. ആകെയുള്ള 334 സീറ്റിൽ 112 ഇടത്ത് ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബാക്കി തെരഞ്ഞെടുപ്പ് നടക്കുന്ന മിക്കവാറും സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നതായാണ് വിവരം. വൻ മുന്നേറ്റത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവേശിക്കാനാഗ്രഹിച്ച തൃണമൂൽ കോൺഗ്രസിന് തീർത്തും നിരാശ പകരുന്ന ഫലമാണ് ആദ്യഘട്ടത്തിൽ വരുന്നത്. സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ. 2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്.





























