വടകര: തങ്ങളുടെ ശക്തിയും കടമയും ജനത തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണ പൊതു തെരഞ്ഞെടുപ്പ് മാറ്റണമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. 400 അടിക്കാൻ പോകുന്നു എന്ന് അവകാശപ്പെട്ട ബിജെപിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്പോളിത്ര വെപ്രാളമെന്ന് ഷാഫി ചോദിച്ചു. കെജ്‌രിവാളിന്‍റെ അറസ്റ്റും കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതും ഇലക്ട്രോണിക്ക് ബോണ്ടുൾപ്പടെയുള്ള അഴിമതികളും ചോദ്യം ചെയ്യപ്പെടേണ്ടത് രാജ്യത്തിന്‍റെ നിലനിൽപ്പിന് അനിവാര്യതയാണെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനിടെ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി ഡൽഹി മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടത്.
ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടത്. കെജ്രിവാളിനെ മാർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്.





























