ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന ഔദ്യോഗിക പ്രസ്താവനയിലാണ് ഈ പ്രഖ്യാപനമുള്ളത്. ബലൂചിസ്ഥാൻ മേഖലയുടെ 85 ശതമാനവും ഇപ്പോൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ഇവർ അവകാശപ്പെടുന്നു. പുതിയ രാഷ്ട്രം നിലവിൽ വന്നതോടെ തനതായ ഭരണസംവിധാനങ്ങളും പ്രാബല്യത്തിൽ വന്നു. ‘മാ ചുക്കൈൻ ബലൂചാനി’ എന്ന് തുടങ്ങുന്ന ദേശീയ ഗാനവും, സ്വന്തമായി ദേശീയ പതാകയും ബലൂചിസ്ഥാൻ സ്വീകരിച്ചിട്ടുണ്ട് ‘ബലൂചി ഫലൂസ്’ എന്നതാണ് പുതിയ രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മേഖലയിലെ പ്രകൃതിദത്തമായ ഖനന സമ്പത്തിന്റെ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായി പ്രസ്താവനയിൽ പറയുന്നു.
സ്വർണ്ണം, ചെമ്പ് ഖനികൾക്ക് പുറമെ, സജീവമായ 150-ലധികം പ്രകൃതിവാതക പാടങ്ങളുടേയും 1,200 കൽക്കരി ഖനികളുടെയും അധികാരം ഇനി റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ കൈകളിലായിരിക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. അതേസമയം പുതിയ ബലൂചിസ്ഥാൻ രാഷ്ട്ര പ്രഖ്യാപനത്തിന് പിന്നാലെ പാക് സൈന്യത്തിൽ നിന്നും പോലീസ് സേനകളിൽ നിന്നും മേഖലയിൽ കൂട്ടരാജിയുണ്ടാകുന്നുവെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. പാകിസ്ഥാൻ സൈന്യം, പോലീസ്, അതിർത്തി സേന എന്നിവയിൽ സേവനമനുഷ്ഠിച്ചിരുന്ന നിരവധി ബലൂചികളും പഷ്തൂണുകളും രാജിവെച്ച് ബലൂചിസ്ഥാൻ പക്ഷത്ത് ചേർന്നതായാണ് റിപ്പോർട്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം പേർ ഉൾപ്പെടുന്ന സൈനിക-ഭരണ വിഭാഗം 2026 അവസാനത്തോടെ പാക് അധിനിവേശ ശക്തികളെ പ്രദേശത്ത് നിന്ന് പൂർണ്ണമായും തുരത്താൻ സജ്ജമാണെന്നും പ്രസ്താവനയിൽ അവകാശപ്പെടുന്നുണ്ട്.
നിലവിൽ ആധുനിക യുദ്ധവിമാനങ്ങളോ ടാങ്കുകളോ തങ്ങളുടെ പക്കലില്ലെങ്കിലും സ്വന്തം മണ്ണ് സംരക്ഷിക്കാൻ തങ്ങൾ പ്രാപ്തരാണെന്ന് ഇവർ വ്യക്തമാക്കുന്നു. ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര അയൽരാജ്യമായി കണ്ട് അംഗീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രസ്താവനയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താൻ നടത്തിവരുന്ന ആണവ ഭീഷണിയും തീവ്രവാദ നിലപാടുകളും അവസാനിപ്പിക്കാനും പ്രാദേശിക സുസ്ഥിരത ഉറപ്പാക്കാനും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ഇവർ വാദിക്കുന്നു. ബലൂചിസ്ഥാൻ നേതാവ് മിർ യാർ ബലൂച് പറയുന്നതനുസരിച്ച്, ജനങ്ങൾ പാക് സൈന്യത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാൽ, നിലവിൽ പുറത്തുവന്ന ഈ പ്രസ്താവനകളുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ സംഭവവികാസങ്ങളോട് പാകിസ്ഥാൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.






























