തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ ഇറാൻ തുറമുഖ നഗരങ്ങൾക്കും ദ്വീപുകൾക്കും നേരെയാണ് അമേരിക്ക ആക്രമണം ശക്തമാക്കിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. തുടർച്ചയായി മൂന്ന് സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ തിരിച്ചടി തുടരുകയാണ് ഇറാൻ. കുവൈത്ത് നാവിക കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റെന്ന് കുവൈത്ത് ആർമി അറിയിച്ചു.
ഇതിനിടെ, ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷാ ഫീസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ഉപേക്ഷിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസിലെ സുരക്ഷക്ക് പകരം അമേരിക്കയിൽ വൻ തുകയുടെ നിക്ഷേപം നടത്താൻ സന്നദ്ധമാണെന്ന ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചതായും ട്രംപ് അറിയിച്ചു. അതേസമയം ഹോർമുസിൽ സ്ഥിതി കൂടുതൽ രൂക്ഷമാവുകയാണ്. എണ്ണവില ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.






























