തിരുവനന്തപുരം : രാജ്യത്തെ പ്രമുഖ വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ് മെൻ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. 1949 മുതൽ രാജ്യത്ത് ആഘോഷിക്കുന്ന സായുധേന സേന പതാക ദിനമായ ഡിസംബർ ഏഴിന്റെ ആഘോഷ പരിപാടി ബഹിഷ്കരിക്കുന്നതായും അതേദിവസം കരിദിനം ആചരിക്കാൻ നിശ്ചയിച്ചിരിക്കുന്നുവെന്നും താഴ്ന്ന റാങ്കിൽ നിന്നും വിരമിച്ച വിമുക്തഭടന്മാരോടും വിധവകളോടും കാണിക്കുന്ന വിവേചനമാണ് ഇത്തരം ഒരു കടുത്ത നിലപാട് എടുക്കാൻ സംഘടനയെ പ്രേരിപ്പിച്ചതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജോയിന്റ് സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ പറഞ്ഞു. വൺ റാങ്ക് വൺ പെൻഷൻ, മിലിട്ടറി സർവീസ് പേ, മെഡിക്കൽ, കാന്റീൻ സൗകര്യങ്ങളിൽ ഏറെയധികം വിവേചനമാണ് താഴേക്കിടയിലുള്ള റാങ്കുകളിൽ നിന്നും വിരമിച്ച സാധാരണക്കാരായ വിമുക്തഭടന്മാരും വിധവകളും അനുഭവിക്കുന്നത്.
ഈ വിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കത്തുകൾ സർക്കാർ അധികൃതർക്കും അനുബന്ധ അധികാരികൾക്കും അയച്ചിട്ടും പ്രതികരണമോ പരിഹാരമോ ഉണ്ടായിട്ടില്ല. ഇതിന്റെ പരിണിതഫലമായി മുൻ സൈനികരോടുള്ള ആദരസൂചകമായ സായുധസേന പതാക ദിനാഘോഷ പരിപാടികൾ ബഹിഷ്കരിക്കേണ്ടി വന്നത് ഏറെ ഖേദകരമാണ്. ഇത്തരമൊരു കടുത്ത നിലപാടിലേക്ക് പോകാൻ സംഘടന നിർബന്ധിതമായതാണെന്നും അദ്ദേഹം പറഞ്ഞു. എം കെ കെ കുറുപ്പ്, സുനിൽകുമാർ, പയസ്സ് ഡൊമിനിക്, അശോക് കുമാർ, കാരയ്ക്ക മണ്ഡപം ഉണ്ണി, ബാലചന്ദ്രൻ നായർ, മുല്ലശ്ശേരി അനിൽ കുമാർ, വെങ്ങാനൂർ സുരേഷ് കുമാർ, നെടുമങ്ങാട് ഗോപകുമാർ, വട്ടിയൂർക്കാവ് അജിത് കുമാർ, ധനുഷ് കുമാർ, രാജൻ പി.കെ , അജയ് കുമാർ എന്നിവർ പ്രസംഗിച്ചു.






























