ചെന്നൈ : തമിഴ്നാട്ടിൽ ഒൻപത് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു. രോഗം കണ്ടെത്തുന്ന ആശുപത്രികൾ ആരോഗ്യ വകുപ്പിനു വിവരം കൈമാറണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു.
രോഗവ്യാപനം നിരീക്ഷിക്കാൻ പത്തംഗ മെഡിക്കൽ സമിതിയെ നിയമിച്ചു. പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടർ (ഡിപിഎച്ച്), ഇഎൻടി, ഡയബറ്റോളജി, മൈക്രോബയോളജി തുടങ്ങി വിവിധ വകുപ്പുകളിലെ ഡോക്ടർമാർ ഉൾപ്പെടുന്ന പത്തംഗ മ്യൂക്കോമൈക്കോസിസ് കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മ്യൂക്കോമൈക്കോസിസ് ഫംഗസ് അണുബാധയെക്കുറിച്ച് ആളുകൾ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യേണ്ടതില്ല. വ്യാജവാർത്തകൾ വിശ്വസിക്കരുത്. ഏതെങ്കിലും രോഗികളിൽ ഈ രോഗം കണ്ടെത്തിയാൽ അവർ ഉടൻ തന്നെ പൊതുജനാരോഗ്യ ഡയറക്ടറെ അറിയിക്കണം. ഇത് ഭേദമാക്കാവുന്ന രോഗമാണെന്നും ജെ. രാധാകൃഷ്ണൻ പറഞ്ഞു. മ്യൂക്കോമൈക്കോസിസ് രോഗബാധിതരായ ഒമ്പത് പേരിൽ ഏഴ് പേർക്ക് പ്രമേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് മ്യൂക്കോര്‍മൈക്കോസിസ് കൂടുതലും ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെററ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. കൊവിഡ് കാരണമുളള പ്രതിരോധശേഷിക്കുറവും കൊവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്ററീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. തലവേദന, പനി, കണ്ണിനും മൂക്കിനും വേദന, ചുവപ്പ് നിറം , മൂക്കൊലിപ്പ് , സൈനസൈററിസ് തുടങ്ങിയവ ലക്ഷണങ്ങളാണ്. അര്‍ബുദ രോഗികളും അവയവങ്ങള്‍ മാറ്റിവച്ചവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ പറഞ്ഞു.