വരാപ്പുഴ : സൗജന്യ അരി വിതരണം എന്നു കേട്ടതോടെ ട്രിപ്പിൾ ലോക്ക്‌ഡൗണും കോവിഡ് മാനദണ്ഡങ്ങളും നിർദേശങ്ങളും മറന്നു കൂട്ടത്തോടെ എത്തിയവർ ഒടുവിൽ സെക്ടറൽ മജിസ്ട്രേട്ടിന്റെ പിടിയിലായി. സൗജന്യമെന്നു കേട്ടു കൂട്ടം ചേർന്നവരെ താക്കീത് നൽകി വിട്ടെങ്കിലും ഈ സാഹചര്യത്തിൽ ഇത്തരം പരിപാടി നടത്തിയ സംഘാടകനെതിരെ സെക്ടറൽ മജിസ്ട്രേറ്റ് നടപടിയെടുത്തു. കൂനമ്മാവ് ചന്തക്കപ്പേളയുടെ സമീപത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം.
അവശ്യസാധനങ്ങൾ വാങ്ങാനെന്ന പേരിൽ കടകളുടെ മുന്നിൽ ആളുകൾ കൂട്ടം കൂടിയതിനെതിരെയും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ മകളെ ഡാൻസ് പഠിപ്പിക്കാൻ കൊണ്ടുപോയ രക്ഷിതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി സെക്ടറൽ മജിസ്ട്രേട്ട് ടി.എ.ബിജു ജേക്കബ് പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിൽ കട തുടക്കുന്നതിന്റെ പേരിലാണു വരാപ്പുഴയിലും കൂനമ്മാവ് മാർക്കറ്റിലും ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാനായി രാവിലെ മുതൽ കടകൾക്കു മുന്നിൽ തടിച്ചു കൂടിയത്. ഇതിനുപുറമേ അനാവശ്യമായി ചുറ്റിക്കറങ്ങിയ യുവാക്കൾക്കെതിരെയും കേസെടുത്തു.