തിരുവനന്തപുരം: കേരളത്തില്‍ അന്ധവിശ്വാസ അനാചാര ബില്‍ വീണ്ടും ഫയലില്‍ കുരുങ്ങി. നിയമത്തില്‍ അന്ധവിശ്വാസത്തെ എങ്ങിനെ നിര്‍വ്വചിക്കുമെന്നതാണ് സര്‍ക്കാരിനെ കുഴക്കുന്നത്.ഏതായാലും ഡിസംബര്‍ 5ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാനിരിക്കുന്ന 24 ബില്ലുകളില്‍ പ്രധാനപ്പെട്ടത് അന്ധവിശ്വാസ ബില്ലാണ്.നിലവിലെ സാഹചര്യല്‍ ബില്ല് അവതരിപ്പിക്കാതിരിക്കാനും കഴിയില്ല. അതിനാല്‍ ബില്ല് അവതരിപ്പിച്ച് സെലക്‌ട് കമ്മിറ്റിയ്ക്ക് വിട്ടേക്കും. ഇതോടെ ബില്ല പിന്നെ വെളിച്ചം കാണില്ല. അതിന്‍മേലുള്ള ചര്‍ച്ചകള്‍ ഏതായാലും ഈ സര്‍ക്കാരിന്റെ കാലത്ത് അവസാനിക്കില്ല. അതിനാല്‍ തലവേദനയും ഒഴിയും.
കര്‍ണാടകത്തിലെ അന്ധവിശ്വാസനിരോധന നിയമത്തില്‍ ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്തതിനെയൊക്കെ അന്ധവിശ്വാസമെന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. അത് അതേപടി ഇവിടെ സ്വീകരിച്ചാല്‍ കുട്ടികളുടെ തൊലിപ്പുറത്ത് ചൂണ്ട കുത്തിയിറക്കിയുള്ള കുത്തിയോട്ടചടങ്ങും, വിവിധ ക്ഷേത്രങ്ങളിലെ തൂക്കമഹോത്സവങ്ങള്‍, കൃസ്ത്യന്‍മതവിഭാഗങ്ങളുടെ രോഗശാന്തി ശുശ്രൂഷകള്‍, മലബാറിലെ തീയാട്ടം, തെയ്യം തുടങ്ങി വിവിധ ചടങ്ങുകള്‍ നിയമം വരുന്നതോടെ നിരോധിക്കപ്പെടുന്ന സാഹചര്യമുണ്ടാകും.
ഇത് വന്‍ജനകീയ പ്രക്ഷോഭത്തിന് വഴിവെക്കുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. ഇത് മറികടക്കാന്‍ സംഘടിതമായതോ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലോ നടക്കുന്നവയൊഴികെയുള്ള ഇത്തരം ചടങ്ങുകള്‍ എന്ന് നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്താമെന്നാണ് നിയമവകുപ്പ് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ഇത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 നിര്‍ദ്ദേശിക്കുന്ന നിയമത്തിന് മുന്നിലെ തുല്യതാസങ്കല്‍പത്തിന് എതിരാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല നിയമം ഈ രീതിയില്‍ വന്നാല്‍ മതസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം തുടങ്ങിയ പൗരന്റെ മൗലികാവകാശത്തിന് എതിരുമാകും. അങ്ങിനെ വന്നാല്‍ നിയമം കോടതി റദ്ദാക്കുന്ന സ്ഥിതിയുണ്ടാകും. ഇതോടെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് സെലക്‌ട് കമ്മിറ്റിക്ക് വിട്ട് തടിതപ്പാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ കേരള നിയമപരിഷ്‌ക്കരണകമ്മിഷനാണ് അന്ധവിശ്വാസനിരോധന നിയമത്തിന്റെ കരട് തയ്യാറാക്കിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സമാനമായ നിയമങ്ങള്‍ പരിശോധിച്ചും കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയുമാണ് നിയമത്തിന്റെ കരടിന് രൂപം നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്. മഹാരാഷ്ട്രയിലെ നിയമത്തിലെ മാതൃകയിലെ ശിക്ഷാവിധികളാണുള്ളത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് എം.എല്‍.എയായിരുന്ന പി.ടി തോമസാണ് ഇതുമായി ബന്ധപ്പെട്ട സ്വകാര്യബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. അന്ന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി എ.സി മൊയ്തീന്‍ ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഔദ്യോഗികമായി ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കരട് ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ തന്നെ ഭരണപക്ഷ എം.എല്‍.എയായ 2021 ഓഗസ്റ്റില്‍ നിയമസഭയില്‍ കെ.ഡി. പ്രസേനന്‍ അന്ധവിശ്വാസം തടയാനായി സ്വകാര്യ ബില്‍ (2021ലെ കേരള അന്ധവിശ്വാസ അനാചാര നിര്‍മാര്‍ജന ബില്‍) അവതരിപ്പിച്ചിരുന്നു. അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരടു സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്നും നിയമപരിഷ്‌കരണ കമ്മിഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിര്‍മാണം നടത്തുമെന്നുമാണു മന്ത്രി കെ. രാധാകൃഷ്ണന്‍ മറുപടി പറഞ്ഞത്.
അങ്ങനെയിരിക്കെയാണ് ഇലന്തൂരിലെ കൂട്ടനരബലി കേട്ട് കേരളം ഞെട്ടിയത്. അതോടെ നിയമം നടപ്പാക്കാന്‍ ഇങ്ങിയെങ്കിലും വിശ്വാസകള്‍ക്ക് എതിരാകുമോ അങ്ങനയെങ്കില്‍ ബിജെപിയ്ക്ക് ഉള്‍പ്പെടെ മുതെലുടുക്കാന്‍ അവസരമാകുമെന്നും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. സൂക്ഷ്മതയോടെ മാത്രം നീങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശം സിപിഎം നേതൃത്വവും നല്‍കിയതായാണ് വിവരം.
2013ഡിസംബര്‍ 18ന് മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ അന്ധവിശ്വാസ നിര്‍മൂലന ബില്‍ അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ രാജ്യത്ത് ഇന്നുള്ള സമഗ്രനിയമമാണ്. 18വര്‍ഷം നീണ്ടബോധവത്കരണ പ്രക്ഷോഭപരമ്ബരകള്‍ക്കും ആ നിയമനിര്‍മാണത്തിന് വേണ്ടി ധീരമായി നിലകൊണ്ട അതിന്റെ ശില്പി ഡോ. നരേന്ദ്രധാബോല്‍ക്കറുടെ രക്തസാക്ഷിത്വത്തിനും ശേഷമാണ് മഹാരാഷ്ട്രയില്‍ നിയമംപ്രാബല്യത്തില്‍ വന്നത്.
മന്ത്രവാദം, പിശാചുബാധ, മാന്ത്രികക്കല്ലുകള്‍, തകിടുകള്‍, ആകര്‍ഷണയന്ത്രങ്ങള്‍, ദിവ്യചികിത്സ തുടങ്ങി പ്രചാരത്തിലുള്ള മിക്ക അന്ധവിശ്വാസങ്ങളെയും നേരിടാന്‍ ശക്തമാണ് ഈ നിയമം. ഇതില്‍ ചൂണ്ടിക്കാട്ടിയ കുറ്റകൃത്യങ്ങള്‍ക്ക് 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവും 5000 മുതല്‍ 50,000 രൂപവരെ പിഴയും ചുമത്താന്‍ വകുപ്പുകള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ നിയമത്തിന്റെ ചുവടുപിടിച്ച് കര്‍ണാടകയും രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്ബ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്നു. മഹാരാഷ്ട്രയിലെ അതേശിക്ഷാവിധികളാണ് ഈ നിയമത്തിലുമുള്ളത്. ആഭിചാരകൊലകള്‍ക്ക് ഒപ്പം എച്ചിലിലകളില്‍ താണജാതിക്കാര്‍ ഉരുളുനേര്‍ച്ച നടത്തുന്ന മടേസ്‌നാനപോലുള്ള ആചാരങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.
വാസ്തു, ജ്യോതിഷം, വിശ്വാസത്തിന്റെ ഭാഗമായുളള തലമൊട്ടയടിക്കല്‍, കാതുകുത്ത് വഴിപാടുകള്‍ തുടങ്ങിയവ ഒഴിവാക്കിയാണ് ഈ നിയമം. ബീഹാറിലും ഝാര്‍ഖണ്ഡിലും 1999 മുതല്‍ കൂടോത്രം തടയുന്നതിനുള്ള നിയമം നിലവിലുണ്ട്. 2005 മുതല്‍ ഛത്തീസ്ഗഡിലും സമാന നിയമമുണ്ട്. പ്രേതവേട്ടയുടെപേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റംതടയാന്‍ 2012 മുതല്‍ രാജസ്ഥാന്‍ നിയമം പാസാക്കിയിട്ടുണ്ട്.
കര്‍ണാടകയില്‍ ആഭിചാര കൊലപാതകള്‍ കൂടിയതോടെ 2017 ല്‍ സിദ്ധരാമ്മയ സര്‍ക്കാര്‍ ബില്ലിന് സഭയില്‍ അംഗീകാരം നല്‍കി. എന്നാല്‍ ബില്ല് സഭയില്‍ പാസായിയിട്ടും കര്‍ണാടകയെ വീണ്ടും ദുരാചാര കൊലകള്‍ ഞെട്ടിച്ചു.
ബെംഗ്ലൂരുവിന് സമീപം ഹൊസ്സൂരില്‍ ദേവപ്രീതിക്കായി ആറ് വയസ്സുകാരിയെ അച്ഛന്‍ കിണറ്റിലെറിഞ്ഞ് കൊന്നത് 2019 ലാണ്. നല്ല സമയവും ഭാഗ്യവും കൈവരാനായിരുന്നു ദാരുണമായ കൊലപാതകം. ദുര്‍മന്ത്രവാദിയുടെ വാക്ക് കേട്ട് ഇക്കഴിഞ്ഞ ജനുവരിയിലാണ് മൈസൂരുവില്‍ പതിനഞ്ചുകാരനെ സുഹൃത്തുക്കള്‍ വെള്ളച്ചാട്ടത്തില്‍ തള്ളിയിട്ട് കൊന്നത്.സഹോദരനടക്കം 15 പേരാണ് കേസില്‍ അറസ്റ്റിലായത്. സൂര്യഗ്രഹണനേരത്തെ അന്ധവിശ്വാസം കാരണം കലബുറഗിയില്‍ ഭിന്നശേഷിക്കാരായ മക്കളെ മാതാപിതാക്കള്‍ മണ്ണില്‍ കുഴിച്ചിട്ട സംഭവമുണ്ടായി.
































