കോന്നി : മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് പൂജ നടത്തിയ മന്ത്രവാദി പിടിയിൽ ആയതോടെ കോന്നി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വിവിധ മന്ത്രവാദികളെ കുറിച്ചുള്ള കഥകൾ ആണ് ഉയർന്നു വരുന്നത്. കുടുംബ ശ്രീ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഐരവണിൽ ബാലൻ എന്നയാൾ പിടിയിൽ ആയത്. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള മന്ത്രവാദം മാത്രമല്ല വലിയ സാമ്പത്തിക തട്ടിപ്പുകളും ഇത്തരം മന്ത്ര വാദികളുടെ പുറകിലുണ്ടെന്ന് ഐരവണിൽ പിടിയിലായ ബാലൻ എന്ന മന്ത്രവാദിയുടെ തെളിയിക്കുകയായിരുന്നു.
കടം, കുടുംബ പ്രശ്നങ്ങൾ, വിവാഹ തടസം തുടങ്ങിയവ ഉണ്ടാകുമ്പോൾ ആണ് ജനങ്ങൾ ഇത്തരം മന്ത്ര വാദികളുടെ പിടിയിൽ അകപ്പെടുന്നത്. തുടർന്ന് ഒരു ദിവസം ഇത്തരം ആളുകളുടെ അടുത്ത് പോയി കഴിഞ്ഞാൽ ഇവർ വിവിധ തന്ത്രങ്ങളിലൂടെ വീണ്ടും വീണ്ടും തങ്ങളുടെ ഇടപാടുകാരെ ചൂഷണം ചെയ്യുകയും കൂടാതെ ഇടപാടുകാർ വഴി കൂടുതൽ ആളുകളെ മന്ത്രവാദത്തിലേക്കും ദുഷ് പ്രവർത്തികളിലേക്കും തള്ളി വിടുന്നതാണ് ഇത്തരം ആളുകളുടെ രീതി.
പ്രശ്ന പരിഹാരത്തിനായി ഭീമമായ തുകകളുടെ പൂജകളും വഴിപാടുകളും ആണ് ഇത്തരം മന്ത്രവാദികൾ തങ്ങളുടെ അരികിൽ എത്തുന്നവരോട് പറയുക.ഇത്തരത്തിൽ കോന്നിയിലെ അമ്പലങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവർത്തനങ്ങളിൽ ഓരോ പൂജകൾക്കും ഉള്ള വില വിവര പട്ടികയും പരസ്യമായി ഇത്തരക്കാർ പ്രദർശിപ്പിച്ചിട്ടുണ്ട്.രോഗത്താൽ വലയുന്ന ക്യാൻസർ രോഗികളിൽ നിന്നടക്കം കോന്നിയിൽ ഇത്തരത്തിൽ പണം തട്ടിയെടുത്തു എന്നതും യാഥാർഥ്യമാണ്.എന്നാൽ നാണക്കേട് മൂലം പലരും ഇത് പുറത്ത് പറയാറില്ല എന്നതാണ് സത്യം.
ശംഖ്,വെറ്റില,മറ്റ് ദുർമന്ത്രവാദ വസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള പൂജകളും ഇത്തരം ആളുകളുടെ ഇടയിൽ വ്യാപകമാണ്.കോന്നിയിലെ വിവിധ സ്ഥലങ്ങളിൾ ഇത്തരത്തിൽ ദുർമന്ത്ര വാദികൾ വിലസുമ്പോഴും ഇവരെ ഭയന്ന് ആളുകൾ പരാതി നൽകുവാനും മടിക്കുന്നു എന്നതാണ് വാസ്തവം.കൂടാതെ കോന്നിയിലെ ഒരുങ്ങി ക്ഷേത്രത്തിൽ മൃഗ ബലി നടന്നതായും സംശയം ഉയരുന്നുണ്ട്. പലയിടത്തും അംഗീകാരം ഇല്ലാത്ത ഇത്തരം ദുർ മന്ത്ര വാദികൾ സ്വന്തമായി പേരെഴുതി ബോർഡുകളും പ്രദർശിപ്പിക്കുന്നുണ്ട്.കൂടാതെ അമ്പലങ്ങളുടെ മറവിൽ സഞ്ചരിക്കുന്ന കാറിൽ പേരെഴുതി പ്രദർശിപ്പിച്ച് യാത്ര ചെയ്യുന്നവരും കൂട്ടത്തിൽ ഉണ്ട്.































