പെരുമ്പിലാവ് : മഴക്കെടുതിക്കുശേഷം കർഷകർക്ക് ആശങ്കയായി ബ്ലാസ്റ്റ് രോഗം പടരുന്നു. കുമിളാണ് രോഗകാരണം. മൂടിക്കെട്ടിയ അന്തരീക്ഷം രോഗവ്യാപനം കൂട്ടുന്നുണ്ട്. കടവല്ലൂർ പഞ്ചായത്തിലെ കോട്ടോൽ, കൊരട്ടിക്കര, പൊറവൂർ പാടശേഖരങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. നെല്ലോലകളിലും കതിരിലുമാണ് രോഗം ബാധിക്കുന്നത്. തവിട്ടുനിറത്തിലുള്ള പുള്ളികൾ രൂപപ്പെട്ട് ഓലകൾ പൂർണമായും കരിഞ്ഞുപോകും. കതിരിനാണ് ബാധിക്കുന്നതെങ്കിൽ ഒടിഞ്ഞുതൂങ്ങി നശിക്കും.
വിളവിനെ കാര്യമായാണ് ബാധിക്കുന്നത്. രോഗം ബാധിച്ച പാടശേഖരങ്ങൾ കടവല്ലൂർ കൃഷി ഓഫീസർ ഐശ്വര്യ സന്ദർശിച്ചു.നാറ്റിവോ എന്ന കുമിൾനാശിനി നാല് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ച് പ്രാരംഭഘട്ടത്തിൽ രോഗം നിയന്ത്രിക്കാനാകുമെന്ന് അവർ പറഞ്ഞു. ഒരേക്കർ സ്ഥലത്തേക്ക് 50 മുതൽ 100 ഗ്രാം വരെ മരുന്നാണ് വേണ്ടിവരുക.
ഒരേക്കർ സ്ഥലത്തേക്ക് മരുന്നിന് 1000 രൂപയോളം ചെലവ് വരും. തളിക്കുന്നതിനുള്ള കൂലിച്ചെലവ് ഇനത്തിലും 1000 രൂപയോളം വരുന്നുണ്ട്. കീട, കുമിൾ നാശിനികളുടെ ഉപയോഗത്തിന് മഴ തടസ്സമാകുന്നുണ്ട്. കുഴൽപ്പുഴു, ഇലപ്പേൻ, ലീഫ് ബ്ലൈറ്റ് രോഗങ്ങളും പാടശേഖരങ്ങളിൽ കാണുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് രോഗ കീട ബാധ കൂടുന്നതിന് കാരണമാകുന്നതെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്.