കരുനാഗപ്പള്ളി : 2009ല്‍ നാടിനെ നടുക്കിയ പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തത്തിെന്റെ ബാക്കിപത്രമായി ദേശീയപാതയോരത്ത് കിടന്നിരുന്ന ഗ്യാസ് ടാങ്കറും ലോറിയുടെ ക്യാബിനും 13 വര്‍ഷത്തിനുശേഷം നീക്കംചെയ്തു. പഴയ ദേശീയപാതയ്ക്ക് കുറുകെ തടസ്സമായി കിടന്ന ഗ്യാസ് ടാങ്കര്‍ നീക്കംചെയ്യണമെന്നത് പ്രദേശത്തിന്റെ ജനകീയ ആവശ്യമായിരുന്നു. ഇതിനായി ഒട്ടനവധി നിവേദനങ്ങള്‍ സമര്‍പ്പിക്കലും പ്രതിഷേധ സമരങ്ങളും നടന്നിരുന്നു. എന്നാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നില്ക്കുന്നതിനാല് ടാങ്കര്‍ മാറ്റാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു അധികൃതരുടെത്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതര്‍ മുന്‍കൈയെടുത്താണ് ഇപ്പോള്‍ ടാങ്കര്‍ നീക്കാന്‍ നടപടി സ്വീകരിച്ചത്. ചവറ പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലേക്കാണ് മാറ്റുക.
2009 ഡിസംബര്‍ 31ന് പുലര്‍ച്ചെ നാലോടെയായിരുന്നു പാചകവാതകവുമായി വന്ന ടാങ്കറും വാഗണര്‍ കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ക്യാബിനില്‍നിന്നും ടാങ്കര്‍ മറിഞ്ഞ് പാചകവാതകം ചോര്‍ന്ന് തീ പിടിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ചവറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, അഗ്നിരക്ഷാ സേനാ അംഗം, നാട്ടുകാരായ രക്ഷാപ്രര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തീയണക്കാന്‍ 14 മണിക്കൂര്‍ വേണ്ടിവന്നു. പുത്തന്തെരുവും പരിസരപ്രദേശവും അന്ന് വിറങ്ങലിച്ച് ഭീതിയിലായിരുന്നു.






























