ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ വെടിവെയ്പ്പിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു. 48 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് പൂഞ്ചിന് സമീപത്ത് വനമേഖലയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. സുബേദാർ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം പൂഞ്ചിൽ ഭീകരരുമായുള്ള വെടിവെയ്പ്പിനിടെയാണ് സൈനികരെ കാണാതായത്. ഇതോടെ പൂഞ്ചിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൂഞ്ചിലെ നാർ ഖാസ് വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്. സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.






























