പാലക്കാട് : മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തെക്കേ മലമ്പുഴ മേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥി ഷെമിലാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയത്. തിരികെ നീന്തിക്കയറുന്നതിനിടെ ഷെമിലിനെ കാണാതാകുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സെത്തി തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാത്രിയായതിനാൽ വെളിച്ചക്കുറവ് കാരണം തിരച്ചിൽ താത്ക്കാലികമായി നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ ഫയർഫോഴ്‌സിന്റെ സ്കൂബാ ഡൈവിങ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മലമ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശമായ കടുവാച്ചാലിലാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. ചെളിയും കുഴികളും നിറഞ്ഞ ഇവിടം നിരോധിതമേഖലയാണ്. പ്രദേശവാസികൾ പോലും ഇറങ്ങാൻ മടിക്കുന്ന സ്ഥലമാണിത്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം ഡാമിലെത്തിയ വിദ്യാർത്ഥി വെള്ളത്തിൽ നീന്തി കുളിക്കാൻ ഇറങ്ങാങ്ങുകയായിരുന്നു. തുടർന്ന് നീന്തി തിരികെ കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.





























