ഇടുക്കി: ഇടുക്കി കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ദ്രവിനേഷ് (25) ആണ് ചാടിയത്. രാവിലെ സൂര്യോദയം കാണാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. തമിഴ്നാട് ഭാഗത്തെ കൊക്കയിലേക്ക് ആണ് ചാടിയത്. രാവിലെ ആറ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ചെന്നെയിൽ നിന്ന് ദ്രവിനേഷ് അടങ്ങിയ പത്തംഗസംഘമാണ് ഇവിടേക്ക് എത്തിയത്. ഇവര്‍ ഓഫ് റോഡ് ജീപ്പിൽ കൊളുക്കുമലയിലേക്ക് പോകുകയായിരുന്നു. കൊളുക്കുമലയിൽ സിംഹപ്പാറ എന്ന സ്ഥലത്ത് വെച്ചാണ് ദ്രവിനേഷ് കൊക്കയിലേക്ക് ചാടിയത്. കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള സ്ഥലമാണിത്. സംഭവം നടന്നയുടൻ തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു.
മൂന്നാറിൽ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം താഴെയിറങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.





























