മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 59-കാരനായ രാധാമോഹൻ മിശ്രയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിലായ ശേഷം രാധാമോഹൻ മിശ്രയുടെ ശരീരഭാരം 21 കിലോഗ്രാം കുറഞ്ഞുവെന്നത് ആശങ്കാജനകമായ അവസ്ഥയാണെന്ന് നിരീക്ഷിച്ചാണ് കോടതി തീരുമാനം എടുത്തത്. തടവിൽ കഴിയവേ ഛർദ്ദി, തലകറക്കം, ബോധക്ഷയം, നിർജ്ജലീകരണം, കടുത്ത തളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രതി നേരിട്ടതായി കോടതി ചൂണ്ടിക്കാട്ടി.
വെറും 48 ദിവസത്തെ ജയിൽവാസത്തിനിടെ 21 കിലോഗ്രാം തൂക്കം കുറഞ്ഞത് സാധാരണ നിലയിൽ പോലും ആരോഗ്യത്തിന് ഏറെ അപകടകരമാണെന്നും പ്രതിയുടെ നിലവിലെ ഗുരുതര സാഹചര്യത്തിൽ ഇത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.തുടർന്നും കസ്റ്റഡിയിലോ അല്ലെങ്കിൽ ജയിൽ ആശുപത്രിയിലോ കഴിയുന്നത് പ്രതിയുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരാൻ ഇടയാക്കുമെന്ന് ജസ്റ്റിസ് മിലിന്ദ് ജാദവിന്റെ ബെഞ്ച് നിരീക്ഷിച്ചു.
ആരോഗ്യ കാരണങ്ങളാൽ ജാമ്യം തേടുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാറുണ്ടെന്ന കാര്യം മനസ്സിലാക്കുന്നുവെങ്കിലും, ഇത്തരം വ്യക്തമായ സാഹചര്യങ്ങളിൽ ജാമ്യം നിയമമാണ് എന്ന തത്വം നടപ്പിലാക്കണമെന്ന് കോടതി നിരീക്ഷിച്ചു. മാസങ്ങൾ മാത്രം നീണ്ട ജയിൽവാസം രാധാമോഹൻ മിശ്രയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വിദഗ്ദ്ധ ചികിത്സയും കൃത്യമായ ഭക്ഷണക്രമവും നിരന്തരമായ പരിചരണവും ഇയാൾക്ക് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.































