തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ വിതുര പഞ്ചായത്തിൽനിന്നു മാത്രം ഇരയായത് 106 പേർ. ഇവരിൽനിന്നായി 1.25 കോടി രൂപ തട്ടിയെടുത്തതായാണ് പോലീസ് കണക്കുകൂട്ടുന്നത്. ഇതുസംബന്ധിച്ച് വിശദാന്വേഷണത്തിനായി വിതുര പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ വിവരങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്തതായി നെടുമങ്ങാട് ഡിവൈ.എസ്.പി. പറഞ്ഞു. ഇവിടെനിന്നാകും ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം വേണമോയെന്ന കാര്യത്തിൽ തീരുമാനമാകുക. തട്ടിപ്പിൽ വിദേശ, ഉത്തരേന്ത്യൻ ബന്ധവുമുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പുകാർ അയച്ചുനൽകിയ ലിങ്കും പണം കൈമാറ്റംചെയ്തതിന്റെ വിശദാംശങ്ങളും പരിശോധിച്ചതിൽ നിന്നാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.
വാട്‌സാപ്പിലൂടെ അരങ്ങേറിയ തട്ടിപ്പിൽ നൂറിലേറെ പരാതികൾ ലഭിച്ചെങ്കിലും ഒരു കേസ് മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. മണിചെയിൻ മാതൃകയിൽ ആളുകളെ ചേർത്തായിരുന്നു തട്ടിപ്പ്. വിതുര, തൊളിക്കോട് തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ള ആറുപേരാണ് നിലവിൽ പ്രതികൾ. ഇവർ ആളുകളെ ചേർത്തവർ മാത്രമാണ്. ഇവരിൽനിന്നു യഥാർഥ പ്രതികളിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. പുസ്തകം വായിച്ചാൽ പണം ലഭിക്കുമെന്നു പറഞ്ഞാണ് തട്ടിപ്പുകാർ ആദ്യം രംഗപ്രവേശംചെയ്തത്. പ്രദേശത്തെ ഒരാളിൽ തുടങ്ങുകയും അവർ പലരെയും ചേർക്കുകയായിരുന്നു. ഇതു പിന്നീട് മണിചെയിനായി വികസിച്ചു.
എൻ.ടി.എൽ. പ്രൈവറ്റ് ലിമിറ്റഡ് എന്ന ആപ്ലിക്കേഷൻ ലിങ്കാണ് തട്ടിപ്പുകാർ വാട്‌സാപ്പ് മുഖേന ആദ്യം അയച്ചുനൽകുക. ഇത് ഡൗൺലോഡ് ചെയ്ത് 1800 രൂപയടച്ചാണ് ആദ്യം അംഗമാകുക. തുക അടച്ചാലും ഇരട്ടിയായി ഭാവിയിൽ തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് പലരും വീഴുക. ഒരു പുസ്തകം വായിക്കുന്നതിന് 25 രൂപ മുതൽ ലഭിക്കുമെന്നാണ് വാഗ്ദാനം. അംഗമായിക്കഴിഞ്ഞാൽ ഉടനെതന്നെ പുസ്തകങ്ങളും അയച്ചുതരും. എന്നാൽ, ഒരു പുസ്തകത്തിന്റെ കുറച്ച് പേജുകൾ മറിച്ചുനോക്കിയാൽത്തന്നെ പണം ലഭിച്ചിരുന്നുവെന്നും പുസ്‌തകവായനയല്ലാതെ മറ്റ് ടാസ്‌കുകളും ആപ്ലിക്കേഷനിൽ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
ഇത്തരത്തിൽ തുടക്കത്തിൽ ലക്ഷക്കണക്കിനു രൂപ പ്രതിഫലം കിട്ടിയവരുണ്ട്. ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും അടുത്തതിലേക്കെത്താൻ കൂടുതൽ തുക അടയ്‌ക്കാനാവശ്യപ്പെടും. യു.പി.ഐ. ഐ.ഡി. വഴിയായിരുന്നു ഇടപാട്. ഇത്തരത്തിൽ ഏഴാം ഘട്ടമെത്തുമ്പോൾ 69000 രൂപ അടയ്‌ക്കാനാണാവശ്യപ്പെട്ടത്. നിരവധിപേരാണ് ഈ തുക അടച്ചത്. പലർക്കും ഇതിൽ കൂടുതൽ പണവും നഷ്ടമായിട്ടുണ്ട്. ഇടയ്‌ക്കിടെ പണം പിൻവലിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ആപ്പ് തന്നെ പ്രവർത്തിക്കാതായി. ഇതോടെയാണ് പരാതികളുമായി പലരും രംഗത്തുവന്നത്. പോലീസ് സ്റ്റേഷനിൽ നേരിട്ടു പരാതി നൽകിയതിനു പുറമേ സൈബർ ക്രൈം ഹെൽപ്പ്‌ലൈനിൽ വിളിച്ച് പരാതി പറഞ്ഞവരും നിരവധിയാണ്. ആപ്പ് രജിസ്റ്റർ ചെയ്തവരുടെ കൂട്ടായ്മയും ചില സ്ഥലങ്ങളിൽ ചേർന്നിരുന്നതായി പോലീസ് പറഞ്ഞു.


































