കാസർഗോഡ് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എംഡിഎംഎ പിടിച്ച കേസിലെ രണ്ട് പ്രധാന പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. കേരളത്തിലെ എംഡിഎംഎ ലഹരിശൃംഖലയുടെ അന്താരാഷ്ട്ര കണ്ണികളിലൊരാളായ ഘാന സ്വദേശി വിക്ടർ ദസാബ (37), സംസ്ഥാനത്തിനുപുറത്തെ മുഖ്യ ഇടനിലക്കാരിലൊരാളായ അഹമ്മദാബാദ് ലാംബ സ്വദേശിനി റിയാ ഖാൻ എന്ന സാത്തി ഷേഖ് (31) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി പി.നിധിൻ രാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
എറണാകുളം അറയ്ക്കപ്പടി പൂമരം വെസ്റ്റ് വെങ്ങോലയിലെ പുളിയൻതോട്ടത്തിൽ പി.എ.അബ്ദുൽ സലാം (27), കരുവിള്ളി വീട്ടിൽ കെ.എച്ച്.മുഹമ്മദ് ഹുസൈൻ (28), പാറപ്പുറത്ത് പുത്തൻപുരയ്ക്കൽ പി.എ.അബ്ബാസ് (50), ഏലഞ്ചിക്കൽ വീട്ടിൽ ഇ.എസ്.സൈനുലാബിദീൻ (42), കാസർഗോഡ് അമ്പലത്തറ ബേളൂർ പാറപ്പള്ളിയിലെ കെ.മുഹമ്മദ് സാബിർ എന്ന സാബിർ (33) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റിയാ ഖാൻ എന്ന സാത്തി ഷേഖ് പിടിയിലായത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഹൊസ്ദുർഗ് എസ്.ഐ. നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ സാഹസികമായി പിടികൂടിയത്.
സ്വദേശം അഹമ്മദാബാദാണെങ്കിലും ഇപ്പോൾ ബംഗാളിലെ ഹൗറ ജില്ലയിലുൾപ്പെട്ട നരേന്ദ്രപുറിലാണ് റിയാ ഖാന്റെ താമസം. പോലീസ് ഇവരെ ചോദ്യംചെയ്യുകയാണ്. ഓർഡറനുസരിച്ച് ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന വിക്ടർ ദസാബയെ കൊല്ലത്തുനിന്നാണ് അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്. നിലവിൽ കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിലാണുണ്ടായിരുന്നത്. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നതിനാൽ മാതൃരാജ്യത്തേക്ക് തിരികെ അയക്കുന്നതിനായാണ് താത്കാലികമായി ഇയാളെ ഇവിടെ പാർപ്പിച്ചിരുന്നത്. നീലേശ്വരം ഇൻസ്‌പെക്ടർ കെ.പ്രശാന്ത്, എ.എസ്.ഐ. എൻ.എം.രമേശൻ, എസ്.സി.പി.ഒ.മാരായ എ.സനീഷ് കുമാർ, കെ.ടി.അനിൽ, ജ്യോതിഷ്, സി.പി.ഒ.മാരായ എം.നിഖിൽ കുമാർ, രാഹുൽ, കുഞ്ഞികൃഷ്ണൻ, ജയേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
































