ന്യൂഡൽഹി : രാജ്യത്ത് ജനുവരി 10 മുതല്‍ കോവിഡ് വാക്സീൻ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത് 13 കോടിയോളം പേര്‍ക്ക്. ആദ്യം സ്വീകരിച്ചതില്‍നിന്നു വ്യത്യസ്തമായ വാക്സീന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുമെന്നു സൂചനയുണ്ട്. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ഒമിക്രോണ്‍ വ്യാപന സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രതയോടെ പുതുവര്‍ഷത്തിലേയ്ക്കു കടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൈറസിന്‍റെ വകഭേദത്തെ തടുക്കാൻ ജനങ്ങളുടെ പ്രയത്നം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും 60 വയസ്സു കഴിഞ്ഞ അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നാണ് പ്രധാനമന്ത്രി ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു പ്രഖ്യാപിച്ചത്. ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളുമായി മൂന്നുകോടി പേരുണ്ടാകുമെന്നാണ് കണക്ക്. 60 വയസ്സു പിന്നിട്ട മറ്റുരോഗങ്ങളുള്ള 10 കോടിയോളം പേരുണ്ട്.
ഇതില്‍ 36.4 ശതമാനം പേർക്കു കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങളും 32 ശതമാനത്തിനു രക്താദിസമ്മര്‍ദവും 14.2 ശതമാനത്തിന് പ്രമേഹവും 8.3 ശതമാനത്തിന് ഗുരുതര ശ്വാസകോശ രോഗങ്ങളും 5.2 ശതമാനത്തിനു ഹൃദ്രോഗവും 2.7 ശതമാനത്തിന് പക്ഷാഘാതവുമുണ്ട്. നിലവില്‍ ആദ്യ രണ്ടു ഡോസുകളും ഒരേ കോവിഡ് വാക്സീനാണ് നല്‍കുന്നത്. മൂന്നാംഡോസ് മറ്റൊരു വാക്സീൻ നല്‍കാന്‍ അനുവദിച്ചേക്കും. 15നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് ജനുവരി 3 മുതലാണ് വാക്സീന്‍ നല്‍കിത്തുടങ്ങുന്നത്. 7.4 കോടി പേര്‍ ഈ വിഭാഗത്തിലുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 422 ആയി. 130 പേര്‍ രോഗമുക്തി നേടി.