ന്യൂഡൽഹി : കൊറോണ വകഭേദമായ ഒമിക്രോൺ രാജ്യത്ത് റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിൽ 40 വയസ്സിനുമുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകണമെന്ന് ജനിതകശാസ്ത്രജ്ഞരുടെ നിർദേശം. അപകടസാധ്യത അധികമുള്ളവരിലും അപകടസാധ്യതാമേഖലകളിലുമാണ് ബൂസ്റ്റർ ഡോസ് നിർദേശിക്കുന്നത്.
ജനിതകശ്രേണി പരിശോധനയ്ക്കായി കേന്ദ്രം രൂപവത്കരിച്ച 28 ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗാണ് (ഇന്ത്യൻ സാർസ് – കോവിഡ് – ജിനോമിക്സ് സീക്വൻസിങ് കൺസോർഷ്യം) നിർദേശം മുന്നോട്ടുവെച്ചത്. പുതിയ വകഭേദത്തെ അതിജീവിക്കാൻ ആദ്യ രണ്ടുഡോസ് വാക്സിന് കഴിഞ്ഞേക്കില്ല. ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെ ഒമിക്രോൺ ബാധിതരെ ആദ്യഘട്ടത്തിൽത്തന്നെ കണ്ടെത്തുന്നുണ്ട്. കോവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസായി നൽകാൻ അംഗീകാരം ആവശ്യപ്പെട്ട് ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നൽകിക്കഴിഞ്ഞു. ബൂസ്റ്റർ ഡോസ് ആവശ്യം പ്രതിപക്ഷം ലോക്സഭയിലും ഉന്നയിച്ചിട്ടുണ്ട്.