തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥർ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഇനി നിരാക്ഷേപ പത്രം (എന്‍.ഒ.സി ) നല്‍കേണ്ട. പി.എസ്.സി അപേക്ഷയില്‍ നിലവിലെ ജോലി രേഖപ്പെടുത്തിയശേഷം രേഖാപരിശോധന സമയത്ത് സര്‍വിസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. 2019 ഡിസംബറില്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയ പരിഷ്‌കാരത്തിെന്‍റെ ഉത്തരവ് കഴിഞ്ഞ നവംബര്‍ 30ന് പുറത്തിറങ്ങി. ഉത്തരവ് തിയതിമുതല്‍ ഇത് പ്രാബല്യത്തിലായി. നിയമതടസ്സങ്ങള്‍ നീക്കുന്നതിനാണ് കാലതാമസമുണ്ടായത്. നിയമസഭ സമിതിയുടെയും പി.എസ്.സി യുടെയും നിയമവകുപ്പിന്റെയും അനുമതിയോടെയാണ് ഉത്തരവിറക്കിയത്.
സർക്കാർ ഉദ്യോഗസ്ഥർ മറ്റ് ജോലിക്ക് അപേക്ഷിക്കുമ്പോള്‍ നിലവിലെ ഓഫിസ് മേധാവിയില്‍നിന്ന് എൻ.ഒ.സി വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് മുമ്പ് വാങ്ങുന്ന രേഖക്ക് ഫോം ഓഫ് റസീപ്റ്റ് എന്നാണ് പറയുന്നത്. പുതിയ ജോലിയിലേക്ക് കിട്ടുന്നപക്ഷം ഫോം ഓഫ് റസീപ്റ്റ് നിര്‍ബന്ധരേഖയായാണ് ചട്ടത്തിലുള്ളത്. ആ വ്യവസ്ഥയാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ആയിരക്കണക്കിന് ജീവനക്കാര്‍ അപേക്ഷിക്കുന്നതിനാല്‍ ഫോം ഓഫ് റസീപ്റ്റ് നല്‍കുകയെന്നത് ഓഫിസ് മേലധികാരികള്‍ക്ക് വലിയ ജോലിഭാരമുണ്ടാക്കിയിരുന്നു. അവര്‍ക്കും അപേക്ഷകര്‍ക്കും ആശ്വാസമുണ്ടാക്കുന്ന നടപടിയാണിത്.