കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കടുത്ത മതനിയമങ്ങള്‍ താലിബാന്‍ നടപ്പാക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്ത്രീകളുടെ അവകാശങ്ങളും വിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങളിൽ താലിബാൻ നിലപാടുകൾ മുൻപ് രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ സ്ത്രീകളെ വിവാഹത്തിനു നിർബന്ധിക്കരുതെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് താലിബാൻ. ഒപ്പം വിധവകളായ സ്ത്രീകൾക്ക് മരിച്ചു പോയ ഭർത്താവിന്റെ സ്വത്തിന്റെ അവകാശം ഉറപ്പുവരുത്തണമെന്നും പുറത്തിറങ്ങിയ ഉത്തരവിൽ ഉണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ താലിബാന്‍ ഭരണകൂടം രാജ്യത്തെ ടിവി ചാനലുകള്‍ക്കു മുൻപ് നിര്‍ദേശം നല്‍കിയിരുന്നു. വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 1996 – 2001 കാലയളവില്‍ താലിബാന്‍ ടിവി ചാനലുകള്‍, സിനിമകള്‍ തുടങ്ങി മിക്ക വിനോദോപാധികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വോയ്‌സ് ഓഫ് ഷരിയ എന്ന റേഡിയോ സ്‌റ്റേഷന്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. 2001ല്‍ താലിബാന്‍ ഭരണത്തില്‍ നിന്ന് പുറത്തായതിനു ശേഷം അഫ്ഗാന്‍ ടിവി ചാനലുകള്‍ സംഗീത വിഡിയോകളും തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള ടിവി ഷോകളും പ്രദര്‍ശിപ്പിച്ചിരുന്നു.
രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്ന് ഇക്കുറി അധികാരത്തിലെത്തിയപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയെങ്കിലും പഴയപടി തന്നെയാണ് ഭരണമെന്നാണ് ഓരോ നടപടികളും വ്യക്തമാക്കുന്നത്. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ചും ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കിയിരുന്നെങ്കിലും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി.