മഞ്ചേശ്വരം : ലോക്ക് ഡൗണ്‍ മൂലം സംസ്ഥാന അതിര്‍ത്തി അടച്ചതോടെ മികച്ച ചികിത്സക്കായി ആശുപത്രി സഹായം ലഭിക്കാതെ ഗര്‍ഭിണിയായ യുവതി മരിച്ചു. ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദം കുഞ്ഞിന്റെ ഭാര്യ അസ്‌മയാണ്(27) മരിച്ചത്. ഗര്‍ഭിണിയായ ഇവര്‍ മംഗളൂരുവിലെ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ പെട്ടെന്ന് വേദന അനുഭവപ്പെടുകയും ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
നില വഷളായതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. എന്നാല്‍ അതിർത്തി അടച്ചതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനും സാധിച്ചില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. നഫീസ-ഹമീദ് ദമ്പതികളുടെ മകളാണ് അസ്മ. ഉപ്പള പത്തോടി റോഡിലുള്ള ഫ്ലാറ്റിലാണ് താമസം. ആറു വയസ്സുള്ള മകനുണ്ട്. ഭര്‍ത്താവ് സൗദിയിലാണ്.