മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ നിറച്ച് വിപണിയിലെത്തിച്ചിരുന്ന അനധികൃത കേന്ദ്രത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള വ്യാജ കുടിവെള്ള നിർമാണം കണ്ടെത്തിയതിനെ തുടർന്ന് തിരൂർ മാങ്ങാട്ടിരിയിലെ സ്ഥാപനം അടച്ചുപൂട്ടി. സ്വന്തം സ്ഥാപനത്തിന് സമീപത്തെ കുഴൽക്കിണറിൽ നിന്നെടുത്ത വെള്ളം യാതൊരു ശുദ്ധീകരണവും നടത്താതെയാണ് വിവിധ പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകൾ പതിപ്പിച്ച് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ബ്രാൻഡഡ് കുടിവെള്ളമെന്ന പേരിലാണ് ഈ വെള്ളം വിപണിയിലെത്തിച്ചിരുന്നത്.
സ്ഥാപനത്തിന് നിലവിൽ യാതൊരു പ്രവർത്തന ലൈസൻസും ഉണ്ടായിരുന്നില്ല. മുമ്പ് അനുവദിച്ചിരുന്ന ഡിസ്ട്രിബ്യൂഷൻ ലൈസൻസ് വിവിധ പരാതികളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കിയിരുന്നു. ഇതോടൊപ്പം സ്ഥാപനം അടച്ചുപൂട്ടാൻ ക്ലോഷർ നോട്ടീസും നൽകിയിരുന്നെങ്കിലും അധികൃതരുടെ നിർദേശം അവഗണിച്ച് അനധികൃത പ്രവർത്തനം തുടർന്നുവെന്നാണ് കണ്ടെത്തൽ.
ഇതിനിടെയാണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധന നടത്തിയത്. പരിശോധനയിൽ വ്യാജ ലേബലുകളോടെ വൻതോതിൽ കുപ്പിവെള്ളം നിർമിച്ച് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തതായി കണ്ടെത്തി. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള വ്യാജ കുടിവെള്ള നിർമാണം കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ച് അടിയന്തരമായി പൂട്ടിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Related posts:































