ഡൽഹി : കടമെടുപ്പിന് പരിധിനിശ്ചയിച്ചതുൾപ്പെടെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചുകൂടേയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച കേന്ദ്രവും കേരളവും ഡൽഹിയിൽ ചർച്ചനടത്തിയെങ്കിലും ഫലംകണ്ടില്ല. ഈ സാഹചര്യവും സംസ്ഥാന സർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കും.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കേരളം നൽകിയ സ്യൂട്ട് ഹർജിക്ക് മറുപടിയെന്നോണം സംസ്ഥാനത്തിന്റെ ധനമാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം സുപ്രീംകോടതിയിൽ കുറിപ്പുനൽകിയിരുന്നു. കിഫ്ബിപോലുള്ള സംവിധാനങ്ങൾവഴി ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് കേന്ദ്രവാദം. സംസ്ഥാനങ്ങളുടെ കടക്കെണി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.






























