റാന്നി: ഇരുവശങ്ങളും കാടുമൂടി കിടക്കുന്നതിനാൽ വടശ്ശേരിക്കര പാലത്തിലൂടെ കാൽനടയായി യാത്ര ചെയ്യുന്ന ആളുകൾക്ക് ഭീഷണി. കാടുകൾ റോഡിലേക്ക് വളർന്നു നിൽക്കുന്നതിനാൽ യാത്രക്കാർക്ക് പാലത്തിൻറെ ഓരം ചേർന്ന് നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതു മൂലം കാൽനട യാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. മണ്ണും കടും വളർന്നു നിൽക്കുന്നതിനാൽ മഴ സമയത്തു പലപ്പോഴും വശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെടാറുണ്ട്. നന്നേ തിരക്കുള്ള റോഡിൽ പാലത്തിനു ഇരുവശങ്ങളിലും കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടന്നു പോകുന്നതിനു പ്രത്യേക സജ്ജീകരണങ്ങളൊന്നുമില്ല.
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ മണ്ണാറക്കുളഞ്ഞി പമ്പ ശബരിമല പാതയിൽ കല്ലാറിനു കുറുകെയാണ് വടശ്ശേരിക്കര പാലം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടന കാലത്തു ഉൾപ്പടെ പതിനായിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. മണ്ണാറക്കുളഞ്ഞി- ചാലക്കയം ശബരിമല പാതയിൽ വടശേരിക്കരയിൽ കല്ലാറിന് കുറുകെയുള്ള വീതികുറഞ്ഞ പഴയ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നതിന് കിഫ്ബി മുഖാന്തരം 14.06 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട് . എന്നാൽ പാലത്തിന്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ടിവന്നത് ഉൾപ്പടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി വൈകുന്നത്.
വീതി കുറഞ്ഞ പഴയ പാലത്തിലൂടെ കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്കേ കടന്നുപോകാനാകു. വാഹനങ്ങൾ കടന്നുപോകുന്നതോടെ കാൽനട യാത്ര ബുദ്ധിമുട്ടാകും. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതോടെ ഗതാഗത തടസം രൂക്ഷമാകും. ഇതിന് പരിഹാരമായാണ് ഇരുവശത്തും നടപ്പാതയുള്ള വീതി കൂടിയ പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. ആറ് സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി 30.92 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇതൊക്കെ ആണെങ്കിലും നടപടികളിലെ മെല്ലപ്പോക്ക് പദ്ധതി ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.






























