ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. ഗ്രൗണ്ടുകൾ ഉണ്ടാക്കാനും കോമൺവെൽത്ത് ഗെയിംസിൽ മെഡലുകൾ നേടാനും പണം ഉപയോഗിക്കണമെന്നും ഒരു 90 മിനിറ്റ് മത്സരത്തിനായി പണം പാഴാക്കരുതെന്നും ബൂട്ടിയ പറഞ്ഞു. ബ്രസീലിനെതിരായ സൗഹൃദ മത്സരം കളിക്കാനായി ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരേ നേരത്തേ തന്നെ ബൂട്ടിയ വൻ വിമർശനം ഉന്നയിച്ചിരുന്നു. ഐ.എസ്.എൽ ക്ലബ്ബുകളും ഐ-ലീഗ് ക്ലബ്ബുകളും പ്രവേശന ഫീസ് നൽകാൻ പാടുപെടുന്ന സമയത്ത് ബ്രസീൽ ടീമിനെ 70 കോടിയോളം രൂപ നൽകി കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് അന്ന് ബൂട്ടിയ വിമർശിച്ചത്.
‘ബ്രസീലുമായുള്ള ആ മത്സരം ബഹിഷ്‌കരിക്കൂ. അതൊരു വലിയ സന്ദേശമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അപ്പോൾ ഓരോ സംഘാടകനും ഫെഡറേഷനും രണ്ടുതവണ ചിന്തിക്കും. ഈ മത്സരത്തിനായി ബംഗാൾ സർക്കാർ പണം നൽകുകയോ സമാഹരിക്കാൻ ശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ, അത് ബംഗാളിന് വേണ്ടി ചെയ്യൂ. അടുത്ത കോമൺവെൽത്ത് ഗെയിംസിൽ കുറച്ച് സ്വർണ്ണ മെഡലുകൾ ലഭിക്കുന്നതിനായി പണം സമാഹരിക്കൂ.’ – ബൂട്ടിയ പറഞ്ഞു. ‘നിങ്ങളുടെ കൈവശം 30 കോടി രൂപ ഉള്ളപ്പോൾ, കോമൺവെൽത്ത് ഗെയിംസിൽ 10 മെഡലുകൾ നേടുന്നതിനായി അടുത്ത നാല് വർഷത്തേക്ക് അത് നിക്ഷേപിക്കുക.
ഒളിമ്പിക്സ് ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ബംഗാളിൽ നിന്ന് ഒളിമ്പ്യന്മാരെ വാർത്തെടുക്കാനും മെഡലുകൾ നേടാനും ശ്രമിക്കുക. അല്ലെങ്കിൽ 30 കോടി രൂപ കൊണ്ട് 100 ഫുട്സാൽ ഗ്രൗണ്ടുകൾ നിർമ്മിക്കുക . നിങ്ങൾക്ക് 100 ഗ്രൗണ്ടുകൾ ഉണ്ടാക്കാം. അത് ശരിയായി ഉപയോഗപ്പെടുത്തൂ. ഒരു 90 മിനിറ്റ് മത്സരത്തിനായി അത് പാഴാക്കരുത്. മത്സരം നടക്കുകയാണെങ്കിൽ, എല്ലാവരും ആവേശഭരിതരാകും, ആരാധകർ വരും, നിങ്ങൾക്കറിയാമല്ലോ, മാധ്യമങ്ങളും സർക്കാരും എല്ലാവരും സന്തോഷിക്കും. എന്നാൽ മത്സരം കഴിഞ്ഞാൽ, നിങ്ങളുടെ പണം നഷ്ടപ്പെടും, നിങ്ങളുടെ ഫുട്ബോൾ 20 വർഷം പിന്നിലാവുകയും ചെയ്യും’- ബൂട്ടിയ പറഞ്ഞു.
ബ്രസീലുമായുള്ള സൗഹൃദമത്സരവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിലാണ് ആസിയാൻ കപ്പിൽ നിന്ന് പിന്മാറാൻ എഐഎഫ്എഫ് തീരുമാനിച്ചത്. കൊൽക്കത്തയിൽ ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഒക്ടോബർ മൂന്നിനാണ്. ഇൻഡൊനീഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക. ഇൻഡൊനീഷ്യ, മലേഷ്യ, സിങ്കപ്പുർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്. അഞ്ചുവട്ടം ലോക ചാമ്പ്യൻമാരായ ബ്രസീലുമായുള്ള മത്സരം ഇന്ത്യൻതാരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കുമെന്നാണ് ഫെഡറേഷൻ കരുതുന്നത്. അതിനാലാണ് ബ്രസീലുമായുള്ള മത്സരം കളിക്കാനുള്ള തീരുമാനം എഐഎഫ്എഫ് എടുത്തത്.
































