കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് കോയിപ്പുറം പോലീസ്. 75 വയസ്സുള്ള പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശമാണ് കേസ് അന്വേഷണത്തിലേക്ക് നയിച്ചത്. ഫോൺ സന്ദേശം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി മൃതശരീരം കണ്ട കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി., എന്നിവർക്ക് ആദ്യം തന്നെ ചില അസ്വാഭാവികതകൾ തോന്നിയിരുന്നു.
വിവരങ്ങൾ ഒട്ടും താമസിയാതെ തിരുവല്ല ഡി.വൈ.എസ്.പി സന്തോഷ് പി.ആര്‍ നെയും ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിനെയും അറിയിച്ചു. എസ്.പിയുടെ നിർദ്ദേശാനുസരണം ഉടൻ തന്നെ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. തിരുവല്ല ഡി.വൈ.എസ്.പി സന്തോഷ് പി.ആര്‍ – നായിരുന്നു അനേഷണത്തിന്റെ മേല്‍നോട്ടം. തുടര്‍ന്ന് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി., എസ്.ഐ പങ്കജ് വി.കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് പോലീസ് സർജൻ ഡോ.അശ്വതി ആയിരുന്നു പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനിടെ ലഭിച്ച വിവരങ്ങൾ കേസ് തെളിയുവാന്‍ നിർണായകമായി.
മൃതദേഹം ഇൻക്വസ്റ്റ് പരിശോധന നടത്തിയ സമയത്ത് തന്നെ ഇത് ഒരു കൊലപാതമാകാനുള്ള സാധ്യതയുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത് എങ്കിലും പോലീസിന്റെ സംശയങ്ങളും ലഭിച്ച തെളിവുകളും ഏകദേശം സാമ്യമുള്ളവയായിരുന്നു. പിന്നീട് നടന്ന അന്വേഷണം മരണപ്പെട്ട പൊന്നമ്മ തോമസിനൊപ്പം താമസിച്ചിരുന്ന മകൻ കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ ടിജോ തോമസ് (37) ലേക്ക് എത്തിച്ചേർന്നു. ഇയാളോടൊപ്പം താമസിച്ചിരുന്ന പെണ്‍ സുഹൃത്ത് കൊല്ലം കാവനാട് സ്വദേശി കിണറുവിള വടക്കേതിൽ വീട്ടിൽ റിൻസി മോൾ (37) നെയും കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ടിജോ തോമസ് ഏറെ നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പമാണ് താമസിക്കുന്നത്. ഇവർ തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വയോധിക മരണപ്പെട്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ്, മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

































