കൊച്ചി :ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്മെന്റിന്റെ വിദഗ്ദോപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ നിലവിൽ പിന്തുടരുന്ന രീതി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തീ അണച്ച മേഖലകളിൽ ജാഗ്രത വേണമെന്ന നിർദേശം അദ്ദേഹം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്‌ടർ എൻഎസ്കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐഐടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി ബ്രഹ്മപുരത്തെ സാഹചര്യം വിലയിരുത്തിയത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പടർന്ന സാഹചര്യത്തിൽ കൊച്ചിയിൽ മാർച്ച് 14 ചൊവ്വാഴ്‌ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും. ഇതിനിടെ പ്ലാന്റിന് നിന്നുള്ള തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ, പ്ലാന്റിന്റെ 90 ശതമാനം ഭാഗത്തെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പുക പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആരോഗ്യ സർവേയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഹൈക്കോടതി നിർദേശിച്ച പ്രത്യേക സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിശദമായ റിപ്പോർട്ട് സമിതി ഹൈക്കോടതിക്ക് കൈമാറും. അതിനിടെ നഗരത്തിലെ മാലിന്യ നീക്കവും പുനരാരംഭിച്ചിട്ടുണ്ട്.