കൊച്ചി : ബ്രാന്‍റ് മോദി പരിപാടിയുടെ സംസ്ഥാനത്തെ ഏകോപനച്ചുമതല കേന്ദ്രമന്ത്രി വി. മുരളീധരന്. അടവുകള്‍ പലതും പരീക്ഷിച്ച് പരാജയപ്പെട്ട ബിജെപി കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ തരംഗം സൃഷ്ടിക്കാന്‍ തന്ത്രം മെനയുന്നു. ബ്രാന്‍റ് മോദി എന്ന പേരില്‍ രണ്ടുഘട്ടങ്ങളിലായി വിപുലമായ ഒരുക്കങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് 35 ശതമാനം വോട്ടര്‍മാര്‍ മോദിയോട് ആരാധനയുള്ളവരായുണ്ടെന്നാണ് പാര്‍ട്ടി ആഭ്യന്തരമായി നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട്. മാത്രമല്ല കേന്ദ്രത്തിന്‍റെ ഇരുനൂറോളം ജനക്ഷേമ പദ്ധതികളില്‍ ഏതെങ്കിലും ഒന്നിന്‍റെയെങ്കിലും ഗുണഭോക്താവായിട്ടുള്ള ഒന്നേകാല്‍ കോടി വോട്ടര്‍മാരുണ്ട് സംസ്ഥാനത്ത്. ഇതും സര്‍വ്വേ റിപ്പോര്‍ട്ടാണ്. ഇതുകൂടി പരിഗണിച്ചുള്ള ഒരുക്കങ്ങളാണ് തുടങ്ങിയത്.
മോദിയെന്നാല്‍ വികസനം, ദേശാഭിമാനം, പറഞ്ഞതു പോലെ ചെയ്യുന്ന ഭരണാധിപന്‍, ലോകത്ത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ നേതാവ് തുടങ്ങിയ വിശേഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രചാരണം നടത്തുക. ഇതിനായി ഓരോ മാസവും ഏതെങ്കിലുമൊരു കേന്ദ്രമന്ത്രി സംസ്ഥാനത്ത് ഓരോ ജില്ലയില്‍ സന്ദര്‍ശനം നടത്തി മോദിയുടെ ബ്രാന്‍ഡ് പ്രൊമോഷന് നേതൃത്വം നല്‍കും.
കേന്ദ്രമന്ത്രിമാരായ ശോഭകരന്ത്‌ലജെ, ഭഗവന്ത് ഖുബെ തുടങ്ങിയവരും സുരേഷ് ഗോപിയും ഉള്‍പ്പെട്ട ടീം സഹായിക്കും. ദീനദയാല്‍ ഉപാദ്ധ്യായ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 11ന് ബൂത്ത് രൂപീകരണ ശാക്തികദിനമായി ആചരിക്കുന്നതോടെയാണ് ഒന്നാം ഘട്ട മുന്നാെരുക്കങ്ങള്‍ പൂര്‍ത്തിയാകുക. അതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമായിരിക്കും രണ്ടാം ഘട്ട മുന്നൊരുക്കം ആരംഭിക്കുക. എല്ലാ വീടുകളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ മോദിയുടെ സന്ദേശമെത്തിക്കും.
കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളെ നേരിട്ട് കണ്ട് അഭിനന്ദിക്കും. ശബരിമല പ്രക്ഷോഭവും പിന്നോക്കസമുദായ വിശാലമുന്നണി പരീക്ഷണവും ന്യൂനപക്ഷങ്ങളെ ഒപ്പം നിറുത്തിയുമുള്ള നീക്കവുമെല്ലാം മാറ്റിവെച്ചാണ് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാന ബി.ജെ.പി നേതൃത്വവും തയ്യാറെടുക്കുന്നത്. ഇതിനായി ദേശീയതലത്തില്‍ ‘മിഷന്‍ 450’ ആണ് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി അജണ്ട. നിലവില്‍ 303 സീറ്റാണ് പാര്‍ലമെന്റിലുള്ളത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ വിജയ പ്രതീക്ഷയിലോ ആയിരുന്ന 144 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള മുന്നൊരുക്കമാണിത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ശേഷിക്കേ ഒരുക്കങ്ങള്‍ തുടങ്ങി.
ഈ 144 ലോക്‌സഭ മണ്ഡലങ്ങളില്‍ മൂന്നെണ്ണം കേരളത്തിലാണ്. ഈ നിലയിലേക്ക് എത്തിക്കാന്‍ കഴിയുന്ന മൂന്നു മണ്ഡലങ്ങള്‍കൂടി സംസ്ഥാന നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. അതുകൂടി ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. കേരളത്തില്‍ മോദിയോടുള്ള പ്രീതിയാണ് മുഖ്യവിഷയമായി പരിഗണിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയ ഒന്നാം ഘട്ട തയ്യാറെടുപ്പ് അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും.
അതിനുള്ളില്‍ സംസ്ഥാനത്ത് ബൂത്ത് കമ്മിറ്റികളുടെ എണ്ണം 18,000ല്‍ നിന്ന് 22,000 ആയി വര്‍ധിപ്പിക്കും. ബൂത്ത് രൂപീകരണം, തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം, മൂന്നിലേറെ ബൂത്തുകള്‍ കൂട്ടിച്ചേര്‍ത്തുള്ള ശക്തികേന്ദ്ര രൂപീകരണം തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടത്തും. സംസ്ഥാനത്തെ പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെയുള്ള 15,000 നേതാക്കള്‍ ഹോം ബൂത്തുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.