ബ്രസീലിയ : ബ്രസീലില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷം. രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ മരണം മൂവായിരം പിന്നിട്ടു. 3,251 പേരാണ് മരിച്ചത്. ആകെ കോവിഡ് മരണം മൂന്നുലക്ഷത്തിനടുത്തെത്തി. 85000 ത്തോളം പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,676 ആയി ഉയർന്നു. 1,21,30,000 ആണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം.
മ്യാനായസ് നഗരത്തിൽ അടുത്തിടെ കണ്ടെത്തിയ കോവിഡ് വകഭേദം അതിവേഗം രാജ്യത്ത് പടരുന്നതും പുതിയ തലവേദനയാണ്. ബ്രസീലിലെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ വെന്റിലേറ്റർ ക്ഷാമം അതിരൂക്ഷമാണ്. ഈ നഗരങ്ങളില്ലെല്ലാം തന്നെ ഐസിയു ഉപയോഗനിരക്ക് 80 ശതമാനത്തിനും മുകളിലാണ്. രാജ്യത്ത് കോവിഡ് വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം വെറും 6 ശതമാനം മാത്രമാണ്.