കോട്ടയം: സ്ഥലത്തിന് പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ വെൺമണി വില്ലേജിലെ മുന്‍ അസിസ്റ്റന്റിന് വിവിധ വകുപ്പുകളിലായി ഏഴു വർഷം കഠിന തടവിനും 35,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷവിധിച്ച് കോട്ടയം വിജിലൻസ് കോടതി. പത്തനംതിട്ട കൈപ്പുഴ സ്വദേശിയാണ് പരാതിക്കാരൻ. 2013 ലാണ് പരാതിക്കിടയാക്കിയ സംഭവം. പത്തനംതിട്ട കൈപ്പുഴ സ്വദേശിയായ പരാതിക്കാരൻ ആലപ്പുഴ ജില്ലയിലെ വെൺമണി വില്ലേജ് പരിധിയിൽ വാങ്ങിയ ഇരുപത്തേഴര സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നൽകുന്നതിന് വെൺമണി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് സക്കീർ ഹുസൈനെ സമീപിച്ചിരുന്നു. ഇദ്ദേഹം 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരനിൽ നിന്നും സക്കീർ ഹുസൈന്‍ കൈക്കൂലി വാങ്ങിയപ്പോള്‍ ആലപ്പുഴ വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കോട്ടയം വിജിലൻസ് കോടതി ജഡ്ജ് കെ.വി.രജനീഷ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി. ആലപ്പുഴ വിജിലൻസ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അശോക് കുമാർ ആണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. >>> പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം. #keralavigilance #conviction






























