കൊല്ലം : കൈക്കൂലി വാങ്ങിയ മുൻ റവന്യു ഇൻസ്പെക്ടറെ വിജിലൻസ് കോടതി 7 വർഷം തടവിന് ശിക്ഷിച്ചു. പന്തളം സ്വദേശിയായ പരാതിക്കാരന് ഓണർഷിപ്പ് സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയ പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടറും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ റെജി ജോർജിനെയാണ് കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 7 വർഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.
പരാതിക്കാരന് ലഭിച്ച കുടുംബ സ്വത്തിൽ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2017 ൽ പന്തളം മുനിസിപ്പാലിറ്റിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സ്ഥല പരിശോധനയ്ക്കായി എത്തിയ മുനിസിപ്പാലിറ്റി റവന്യു ഇൻസ്പെക്ടർ റെജി ജോർജ്, വീട് പുതുക്കിപണിഞ്ഞതിനാൽ നിലവിലെ സ്ഥിതിയിൽ തന്നെ കരം അടച്ച് ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് 2,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടൂ. തുടർന്ന് പരാതിക്കാരൻ പത്തനംതിട്ട വിജിലൻസ് യൂണിറ്റിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങിയപ്പോള്‍ വിജിലൻസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ.മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡി.വൈ.എസ്.പി പി.ഡി ശശി ആണ് ഈ കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം.






























