ലണ്ടൻ : ബ്രിട്ടണിലെ ചാൾസ് രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചതായി ബക്കിംഗ്‌ഹാം കൊട്ടാരം. 75കാരനായ ചാൾസ് രാജാവ് കഴിഞ്ഞമാസം മൂന്ന് ദിവസം പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞുവെന്നും പിന്നീട് നടത്തിയ പരിശോധനകളിൽ ക്യാൻസർ കണ്ടെത്തിയതായും കൊട്ടാരം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. ആയതിനാൽ പൊതുപരിപാടികൾ മാറ്റിവയ്ക്കുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.’ചാൾസ് രാജാവിന് ചികിത്സ ആരംഭിച്ചുകഴിഞ്ഞു.
ഇക്കാലയളവിൽ പൊതുപരിപാടികൾ ഒഴിവാക്കാനാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ മറ്റ് കാര്യങ്ങളും പേപ്പർവർക്കുകളും പതിവുപോലെ തുടരും. വേഗത്തിൽ ഇടപെടൽ നടത്തിയതിന് രാജാവ് മെഡിക്കൽ ടീമിന് നന്ദി പറയുന്നു. അടുത്തിടെ ആശുപത്രിയിൽ കഴിഞ്ഞതോടെയാണ് രോഗം കണ്ടുപിടിക്കാനായത്. ചികിത്സകളോട് വളരെ അനുകൂലമായാണ് രാജാവ് പ്രതികരിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ ജനസേവനത്തിലേയ്ക്ക് തിരികെയെത്താൻ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.





























