സൗദി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത്. തങ്ങളുടെ ഭാഗം തീർന്നു എന്ന് പറഞ്ഞ കാന്തപുരം മുസ്ലിയാർ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഒരു അംഗവുമായും നടത്തിയിട്ടില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ അവകാശം നിയമത്താലും ഇസ്ലാമിക വിധികളാളും പരിരക്ഷിക്കപ്പെട്ടതാണെന്നും കളവ് പ്രചരിപ്പിക്കുന്നത് കാന്തപുരം നിർത്തണമെന്നും തലാലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു.
നേരത്തെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ ‘ക്രെഡിറ്റ് വേണ്ടെന്ന’ പ്രസ്താവനക്കെതിരെയും അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തുവന്നിരുന്നു. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുൽ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്‍റെ സഹോദരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരായ വാദങ്ങൾ തെളിയിക്കാൻ അബ്ദുൽ ഫത്താഹ് മഹ്ദി, കാന്തപുരത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.






























