റാന്നി : ഹലോ ശബ്ദം നിലച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും റാന്നി പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ബി.എസ്.എൻ.എല്ലിന്‍റെ കേബിളിന്‍റെ തകരാർ പരിഹരിച്ചില്ല. മുമ്പ് മോഷ്ടാക്കൾ മുറിച്ച് വെച്ചിരുന്നതിന്‍റെ ഭാഗം പിറ്റേന്ന് ജീവനക്കാർ എത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചങ്കിലും, അടുത്ത ദിവസം ബാക്കി കൂടി മുറിച്ച് മോഷ്ടാക്കൾ കടത്തിയിരുന്നു. മോഷണത്തില്‍ പരാതി കൊടുത്തും, തകരാർ പരിഹരിച്ചും മടുത്ത ജീവനക്കാർ രണ്ടാഴ്ചയായി പുനരുദ്ധാരണവും നിർത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച വീണ്ടും ജീവനക്കാർ എത്തി തകരാറിലായ ഭാഗം പരിഹാരത്തിനായി ജോലികൾ തുടങ്ങി. രണ്ടാഴ്ചകൾക്ക് മുമ്പ് രാത്രി 9 മണിക്കു ശേഷമാണ് കേബിൾ മോഷ്ടാക്കൾ മുറിച്ച സംഭവം ഉണ്ടായത്.
കേബിൾ സ്ഥാപിച്ച കുഴിയുടെ സമീപത്ത് അതുവഴി ബൈക്കിൽ വന്ന യാത്രക്കാരൻ, ആളിനെ കണ്ടതിനെ തുടർന്ന് വണ്ടി മാറ്റി നിർത്തി നോക്കിയതോടെ ആൾ ഓടി മാറി. മോഷണമാണന്ന് സംശയം തോന്നിയതിനെ തുടർന്ന് ബിഎസ്എൻഎല്‍ ജീവനക്കാരെ വിവരം അറിയിക്കുകായിരുന്നു. ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് 3 മീറ്റർ നീളത്തിൽ കേബിൾ ഒരു ഭാഗം അറുത്ത് മാറ്റുകയും ബാക്കി ഭാഗം പകുതിയിലധികം മുറിച്ച നിലയിലും കാണുന്നത്. മുൻപും ഇവിടെ സമാനമായി മോഷണം നടന്നതായി പറയുന്നു. സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് തകരാറിലായ കേബിൾ ഇവിടെ പുനസ്ഥാപിച്ചത്.
മുൻപ് കേബിളിന്‍റെ ജോലി കഴിഞ്ഞിരുന്നെങ്കിലും കുഴി മൂടാത്തതു കാരണം കേബിളുകൾ പുറത്തായിരുന്നു. ടൗണിലെ പ്രധാന ജലവിതരണ പൈപ്പ് സ്ഥാപിച്ച കുഴികളുടെ കൂടെയായിരുന്നു ടെലിഫോൺ കേബിളും ഉണ്ടായിരുന്നത്, ജലവിതരണ പൈപ്പുകളുടെ വാൽവിന്‍റെ പണി പൂർത്തികരിക്കാത്തതു കാരണമാണ് കുഴികൾ മൂടാതിരുന്നത്. റോഡിന്‍റെ പണി തുടങ്ങിയ കാലയളവു മുതൽ ടൗണിൽ ടെലിഫോണും, ഇന്‍റെർനെറ്റ് കണക്ഷനും മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു.