തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുകയാണെന്ന് യു.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് പറഞ്ഞു. ഇരുപത് വർഷം എം.എൽ.എയായി എൽ.ഡി.എഫ് പ്രതിനിധി ഉണ്ടായിരുന്നിട്ടും തുടർച്ചയായി പത്ത് വർഷം ഭരണം ലഭിച്ചിട്ടും പത്ത് വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കാത്തതിന്‍റെ പൂർണ ഉത്തരവാദിത്വം അന്നത്തെ എം.എൽ.എ ക്കും എൽ.ഡി.എഫ് സർക്കാരിനുമാണ്. ഇത് സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് തെരഞ്ഞെടുപ്പ് കാലത്ത് കനത്ത തിരിച്ചടി ലഭിച്ചതും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത്.
തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച മിന്നുന്ന വിജയത്തിൽ അസ്വസ്ഥരായ എൽ.ഡി.എഫ് നേതാക്കൾ ഇപ്പോൾ മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ നടത്തുന്ന വിവാദ പ്രസ്താവനകൾ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. യു.ഡി.എഫ് സർക്കാർ മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡ് നടപ്പിലാക്കുന്നതിനുള്ള അടിയന്തര നടപടികളുമായി മുന്നോട്ട് പോകുന്നതിന്‍റെ ഭാഗമായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നിരിക്കുന്നത്. മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡ് പദ്ധതി ഒരു മാറ്റവും ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തിരുവല്ല എം.എൽ.എ അഡ്വ.വര്‍ഗീസ് മാമ്മന്‍ നിലപാട് എടുത്തിട്ടുണ്ട്. അതിനെതിരെ നടത്തുന്ന പ്രസ്താവനകളെ ജനം പുച്ഛിച്ചു തള്ളുമെന്നും ലാലു തോമസ് പറഞ്ഞു






























