ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി. സമര രീതിയെ ചൊല്ലി സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വാങ്ചുക്കിന്‍റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നുവെന്നും 11 കിലോയോളം ഭാരമാണ് കുറഞ്ഞതെന്നും സൗരവ് ചൂണ്ടിക്കാട്ടി.
വാങ്ചുക്കിന്റെ ത്യാഗം പാഴാകാതെ ഈ സമരത്തെ അന്തിമ ലക്ഷ്യത്തിലെത്തിക്കുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി. മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി, മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളിൽ സിജെപി ഉറച്ചുനിൽക്കുന്നുവെന്ന് സൗരവ് ദാസ് പറഞ്ഞു. ‘ഞങ്ങളൊരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ നേടുന്നതു വരെ അതിനായി നില കൊള്ളു’മെന്നും സിജെപി വക്താവ് പറഞ്ഞു. ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനായി കർശനമായ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയ സന്ദേശത്തിൽ പറഞ്ഞെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ സിജെപി നേതാക്കൾ തയ്യാറായിട്ടില്ല.
സോനം വാങ്ചുക്കിന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നേരത്തെ നന്ദി പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവൻ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്കെ പറഞ്ഞു. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കൊക്ക്റോച്ച് ജനതാ പാർട്ടി അറിയിച്ചു.





























